രൂപയ്ക്കും ഓഹരി വിപണിക്കും വൻ തിരിച്ചടി, ഡോളറിനെതിരെ രൂപ 95.64 എന്ന താഴ്ചയിൽ

മുംബൈ: യുഎസ് ഭീഷണികൾക്ക് പൂര്‍ണ്ണമായും അടിയറവെച്ച നയങ്ങളും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ചേര്‍ന്ന് രാജ്യത്തെ ഓഹരി വിപണിയിലും രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്തുന്നതിലും തിരിച്ചടികൾ തീര്‍ക്കുന്നു. സംഘര്‍ഷ സാഹചര്യം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചതോടെ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക് നീങ്ങി. ഓഹരി വിപണിയിൽ വൻ തകർച്ചയാണ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടൻ തന്നെ ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞ് 95.64 എന്ന നിരക്കിലെത്തി. ചൊവ്വാഴ്ച 17 പൈസ ഇടിഞ്ഞ് 95.36 എന്ന നിരക്കിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. രാജ്യാന്തര വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതും (Dollar Index: 99.24) ക്രൂഡ് ഓയിൽ വില ബാരലിന് 96.79 ഡോളറായി ഉയർന്നതും രൂപയ്ക്ക് മേൽ സമ്മർദ്ദം ഇരട്ടിയാക്കി.
Related News
അനിശ്ചിതത്വത്തെ തുടർന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിച്ചതാണ് ആഭ്യന്തര വിപണിയെ തകർത്തത്. ചൊവ്വാഴ്ച മാത്രം 8,362.92 കോടി രൂപയുടെ ഓഹരികളാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ വിറ്റൊഴിഞ്ഞത്. ഇതേത്തുടർന്ന് ബുധനാഴ്ച രാവിലെ വ്യാപാരത്തിന്റെ തുടക്കത്തിൽ ബോംബെ സൂചികയായ സെൻസെക്സ് 699.74 പോയിന്റ് ഇടിഞ്ഞ് 73,959.48 ലും, ദേശീയ സൂചികയായ നിഫ്റ്റി 177.40 പോയിന്റ് താഴ്ന്ന് 23,302.50 ലുമെത്തി.
രൂപയുടെ മൂല്യത്തകർച്ചയും പണപ്പെരുപ്പവും കണക്കിലെടുത്ത് ജൂൺ 5-ന് പ്രഖ്യാപിക്കാനിരിക്കുന്ന റിസർവ് ബാങ്കിന്റെ വായ്പാനയം വിപണിയുടെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.










0 comments