റോഷൻ ഖാത്തൂന്റെ കൊലപാതകം: കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന് സിപിഐ എം

ബിഹാറിലെ പൊതുയോഗത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ഡോ. അശോക് ധാവ്‌ളെ സംസാരിക്കുന്നു.
മധുബാനി: നീതി തേടിയെത്തിയ റോഷൻ ഖാത്തൂൻ എന്ന സ്ത്രീയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി സിപിഐ എം ബിഹാർ ജാഥ. മധുബാനി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന യോഗങ്ങളിൽ പൊളിറ്റ് ബ്യൂറോ അംഗം ഡോ. അശോക് ധാവ്‌ളെ സംസാരിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ തരാലി, കർണപ്രയാഗ് എന്നിവിടങ്ങളിൽ നടന്ന ജാഥകളിൽ പൊളിറ്റ് ബ്യൂറോ അംഗവും അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ വിജൂ കൃഷ്ണൻ സംസാരിച്ചു.
റംസാൻ നോമ്പെടുത്തിരുന്ന 40 കാരിയായ റോഷനെ തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയും, കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ മൂത്രവും മദ്യവും കലർത്തി നൽകുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ആർഎസ്എസ്-ബിജെപി സഖ്യം രാജ്യത്തുടനീളം പടർത്തുന്ന വർഗീയ വിദ്വേഷത്തിന്റെ ഫലമാണ് ഇത്തരം ക്രൂരതകളെന്ന് അശോക് ധാവ്‌ലെ കുറ്റപ്പെടുത്തി.
മാർച്ച് 13-ന് സിപിഐ എം പ്രതിനിധി സംഘം മധുബാനിയിലെ റോഷന്റെ കുടുംബത്തെ സന്ദർശിക്കും. തുടർന്ന് ജില്ലാ അധികാരികളെ കണ്ട് കുറ്റവാളികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പരാതി നൽകും. മാർച്ച് 24-ന് ഡൽഹിയിൽ നടക്കുന്ന റാലിയുടെ ഭാഗമായാണ് ജാഥ സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 28-ന് ബിഹാറിലെ മധുബാനിയിൽ തന്റെ ഭർത്താവുമായി ബന്ധപ്പെട്ട ഒരു പ്രാദേശിക തർക്കം പരിഹരിക്കാൻ ഗ്രാമത്തലവനെ കാണാൻ പോയതായിരുന്നു റോഷൻ ഖാത്തൂൻ. എന്നാൽ ഗ്രാമത്തലവന്റെ മകൻ മനു സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം റോഷനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. റോഷനെ തൂണിൽ കെട്ടിയിട്ട് ആൾക്കൂട്ടം മർദ്ദിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. ആക്രമണം തടയാൻ ശ്രമിച്ചവരെ സംഘം ഭീഷണിപ്പെടുത്തി. റംസാൻ നോമ്പെടുത്തിരുന്ന റോഷൻ വെള്ളം ചോദിച്ചപ്പോൾ, മൂത്രവും മദ്യവും കലർത്തിയ മിശ്രിതമാണ് കുടിക്കാൻ നൽകിയതെന്ന് പരാതിയുണ്ട്.
ഗുരുതരമായി പരിക്കേറ്റ റോഷനെ പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മാർച്ച് ഒന്നിന് മരിച്ചു. സംഭവത്തിൽ ഗ്രാമത്തലവന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.










0 comments