കള്ളപ്പണക്കേസിൽ തെളിവുണ്ടെന്ന് കോടതി
print edition റോബർട്ട് വദ്ര നേരിട്ട് ഹാജരാകണം

റോബർട്ട് വദ്ര
ന്യൂഡൽഹി: ഭൂമിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ഇഡി കേസിൽ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ പങ്കാളി റോബർട്ട് വദ്രയ്‌ക്ക് കുരുക്കുമുറുകുന്നു. ഇഡി സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച റൗസ് അവന്യൂ കോടതി ജഡ്‌ജി സുശാന്ത് ചങ്കോത്ര, വദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും കേസ് തുടരാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. പ്രതികളായ വദ്ര, കേവൽ സിങ് വിർക്ക്, സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി തുടങ്ങിയ ഒന്പത് പ്രതികൾ മേയ് 16ന് നേരിട്ട് ഹാജരാകണം.
സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ മുൻ ഡയറക്‌ടർ കൂടിയായിരുന്ന വദ്ര ഇടപാടിൽ പ്രധാന പങ്കുവഹിച്ചുവെന്ന ഇഡി ആരോപണം കോടതി എടുത്തുപറഞ്ഞു. പ്രതിയാക്കപ്പെട്ട സത്യാനന്ദ് യാഞ്ജിക്കെതിരെ തെളിവില്ലെന്നും കോടതി കണ്ടെത്തി. 2008 കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഹരിയാനയിലെ ഗുരുഗ്രാമിൽ പൊന്നുംവിലയുള്ള 3.5 ഏക്കർ ഭൂമി വദ്രയുടെ കന്പനി 7.5 കോടി രൂപയ്ക്ക് തട്ടിയെടുത്തുവെന്നാണ് കേസ്. ഇൗ ഭൂമി വദ്രയുടെ ഡിഎൽഎഫിന് 2012ൽ 58 കോടിക്ക് മറിച്ചുവിറ്റു. ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ചാണ് ഇഡി കേസ് എടുത്തത്. കേസിൽ വദ്രയെ അറസ്‌റ്റ് ചെയ്യാതെ ഇഡി സംരക്ഷിക്കുന്നതിന് പിന്നിൽ കോൺഗ്രസ്–ബിജെപി ധാരണയാണെന്ന രാഷ്‌ട്രീയ വിമർശനവും ശക്തമാണ്.










0 comments