ad
Deshabhimani

'ജയിച്ചത് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കൃത്രിമം നടത്തി'; കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിക്കെതിരെ ആർജെഡി

Jitan Ram Manjhi.jpg
വെബ് ഡെസ്ക്

Published on Dec 19, 2025, 05:01 PM | 1 min read

പട്‌ന: കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവുമായ ജിതൻ റാം മാഞ്ചി തെരഞ്ഞെടുപ്പിൽ വിജയിച്ചത് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അട്ടിമറി നടത്തിയെന്ന ആരോപണവുമായി രാഷ്ട്രീയ ജനതാദൾ.


2020-ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ ജില്ലാ കളക്ടറുടെ സഹായത്തോടെയാണ് താൻ വിജയിച്ചതെന്ന് മാഞ്ചി തന്നെ സമ്മതിക്കുന്ന വീഡിയോ പങ്കുവെച്ചാണ് ആർജെഡിയുടെ ആരോപണം.


ആർജെഡി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. മാഞ്ചി തന്റെ മണ്ഡലത്തിലെ വോട്ടർമാരോടോ അനുയായികളോടോ സംസാരിക്കവെയാണ് വിവാദ പരാമർശം നടത്തിയത്.


അന്ന് ഡിഎം സഹായിച്ചതുകൊണ്ടാണ് ഞാൻ ജയിച്ചത്, അല്ലെങ്കിൽ പരാജയപ്പെടുമായിരുന്നു എന്ന് മാഞ്ചി വീഡിയോയിൽ പറയുന്നത് കേൾക്കാം. ബിജെപിയും ജെഡിയുവും ഉൾപ്പെട്ട എൻഡിഎ സഖ്യം സർക്കാർ മെഷിനറിയെ ദുരുപയോഗം ചെയ്താണ് ജനവിധി അട്ടിമറിക്കുന്നതെന്ന ആർജെഡിയുടെ ആരോപണത്തിന് ബലം നൽകുന്നതാണ് ഈ വെളിപ്പെടുത്തൽ.


തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരും വിഷയത്തിൽ മറുപടി പറയണമെന്ന് ആർജെഡി ആവശ്യപ്പെട്ടു. ജനങ്ങളുടെ വോട്ടുകളേക്കാൾ ഉദ്യോഗസ്ഥരുടെ പിന്തുണയിലാണ് മാഞ്ചിയെപ്പോലെയുള്ള നേതാക്കൾ വിശ്വസിക്കുന്നതെന്നും ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ആർജെഡി പറഞ്ഞു.


അതേസമയം, വീഡിയോ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയതാണെന്നും മാഞ്ചി അർത്ഥമാക്കിയത് മറ്റൊന്നാണെന്നുമാണ് അദ്ദേഹത്തിന്റെ പാർട്ടിയായ എച്ച്എഎമ്മിന്റെ വാദം. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ പോര് മുറുകുന്നതിനിടയിലാണ് പുതിയ വിവാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home