പോരാട്ടത്തിന്റെ ഓർമ; സീതാറാം യെച്ചൂരിയുടെ 74ാം ജന്മദിനം

ഇന്ന് ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും തൊഴിലാളിവർഗ വിപ്ലവപ്രസ്ഥാനത്തിനും കാവാലാളായിരുന്ന സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയുടെ 74ാം ജന്മദിനം. 1952ൽ ജനിച്ച് വിദ്യാർഥി സംഘടനകളിലൂടെ രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി മാറിയ യെച്ചൂരിയുടെ ഓർമയിലാണ് രാജ്യം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ദേശീയമുഖമായി പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു യെച്ചൂരി. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ 2024 സെപ്തംബർ 12നാണ് യെച്ചൂരി വിടപറഞ്ഞത്.
ഓട്ടോമൊബൈൽ എൻജിനിയറായ സർവേശ്വര സോമയാജുലുവിന്റെയും സർക്കാർ ഉദ്യോഗസ്ഥയായ കൽപകത്തിന്റെയും മകനായ യെച്ചൂരി ചെന്നൈയിലാണ് ജയിച്ചത്. പിന്നീട് കുടുംബം ഹൈദരാബാദിലേക്ക് മാറി.
ജെഎൻയുവിൽ വിദ്യാർഥിയായിരിക്കെ എസ്‌എഫ്‌ഐ വഴിയാണ് യെച്ചൂരി പൊതുരംഗത്തുവന്നത്. അഖിലേന്ത്യാ പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ‘പഠിക്കുക, പോരാടുക' എന്ന മുദ്രാവാക്യം എസ്എഫ്ഐ ഉയർത്തിയത് അക്കാലത്താണ്. 1984ൽ കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവായി. 1985ലെ പന്ത്രണ്ടാം പാർടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റി അംഗമായി. 1988ൽ കേന്ദ്ര സെക്രട്ടറിയറ്റംഗമായി. പി സുന്ദരയ്യ, ഇ എം എസ്, ബി ടി ആർ, ഹർകിഷൻ സിങ് സുർജിത്, ബസവ പുന്നയ്യ, ജ്യോതിബസു തുടങ്ങിയ മുതിർന്ന നേതാക്കൾക്കൊപ്പം പ്രവർത്തിച്ചു.
1992ൽ ചെന്നൈയിൽ 14–-ാം പാർടി കോൺഗ്രസിൽ പിബി അംഗമായി. 2005 മുതൽ -2017 വരെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗം. രാജ്യസഭയിൽ സിപിഐ എം കക്ഷിനേതാവായി. 1996ലെ ഐക്യമുന്നണി സർക്കാരിന്റെയും 2004ലെ ഒന്നാം യുപിഎ സർക്കാരിന്റെയും രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ചു. യുപിഎ–-ഇടതുപക്ഷ ഏകോപനസമിതി അംഗമായി. 2014 മുതൽ ബിജെപി സർക്കാരിനെതിരായ ആശയപ്രചാരണത്തിനും പ്രക്ഷോഭത്തിലും നേതൃത്വം നൽകി. മോദിസർക്കാരിന്റെ അമിതാധികാര വാഴ്‌ചക്കെതിരെ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഇതാണ് ഇന്ത്യ കൂട്ടായ്‌മയുടെ രൂപീകരണത്തിലേക്ക് നയിച്ചത്.
തെലുഗു, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, ഉറുദു, തമിഴ്‌ച ഭാഷകൾ മികവോടെ കൈകാര്യം ചെയ്‌തിരുന്നു. മലയാളം കേട്ടാൽ മനസ്സിലാകുമായിരുന്നു. ദേശീയ മാധ്യമങ്ങളിൽ പംക്തികൾ കൈകാര്യം ചെയ്‌തു. സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ വാരിക പീപ്പിൾസ് ഡമോക്രസിയുടെ എഡിറ്ററായും യെച്ചൂരി പ്രവർത്തിച്ചു. ലളിതമായ ഭാഷയിലും മൂർച്ചയുള്ള രാഷ്ട്രീയവാദങ്ങളിലൂടെയും പൊതുസമൂഹവുമായി സംവദിച്ച യെച്ചൂരി, പാർലമെന്റിലെ ശ്രദ്ധേയനായ പ്രഭാഷകനുമായിരുന്നു.










0 comments