103 വയസുകാരിയുടെ മരണാനന്തര ചടങ്ങുകൾക്കെത്തി; ഒടുവിൽ കേക്ക് കഴിച്ച് മടങ്ങി ബന്ധുക്കൾ

ഗംഗാഭായി സഖാരെ
നാഗ്പൂർ: മഹാരാഷ്ട്രയിൽ 103 വയസ്സുകാരിയുടെ സംസ്കാരച്ചടങ്ങിനെത്തിയവർ മടങ്ങിയത് അവരുടെ ജന്മദിന കേക്ക് കഴിച്ചാണ്. നാഗ്പൂർ ജില്ലയിലെ രാംടേക്കിലാണ് സംഭവം. 103കാരിയായ ഗംഗാഭായി സഖാരെയെ ഇപ്പോൾ നാട്ടുകാർ വിളിക്കുന്നത് ‘ജീവിക്കുന്ന അത്ഭുതം’ എന്നാണ്.
സംഭവം ഇങ്ങനെ, തിങ്കളാഴ്ച വൈകുന്നേരം ഗംഗാഭായിയുടെ ശരീര ചലനം നിലച്ചതിനെ തുടർന്ന് അവരെ മരിച്ചതായി കണക്കാക്കി. ശേഷം അന്ത്യ കർമ്മകൾ ചെയ്തു തുടങ്ങുകയും ബന്ധുക്കളോട് മരണവിവരം വിളിച്ചറിയിക്കുകയും ചെയ്തു. പുതിയ സാരി ധരിപ്പിക്കുകയും കൈകാലുകൾ കെട്ടുകയും മൂക്കിൽ പഞ്ഞി തിരുകുകയും ചെയ്തു. മരണവാർത്ത അറിഞ്ഞ് ദൂരെ നിന്നുള്ള ബന്ധുക്കൾ സംസ്കാരച്ചടങ്ങുകൾക്കായി എത്താൻ തുടങ്ങി.
സംസ്കാരത്തിനായി എടുക്കുമ്പോൾ ചെറുമകനായ രാകേഷ് സഖാരെയാണ് വയോധികയുടെ കാൽവിരലുകൾ അനങ്ങുന്നത് ശ്രദ്ധിച്ചത്. മൂക്കിൽ നിന്നുള്ള പഞ്ഞി എടുത്തയുടൻ ഗംഗാഭായി ശ്വാസമെടുത്തു. നിമിഷനേരം കൊണ്ട് മരണവീട്ടിൽ സന്തോഷം തിരിച്ചെത്തി. ശവപ്പെട്ടി ഉടൻ തന്നെ തിരിച്ചയച്ചു. ബന്ധുക്കളിലൊരാളാണ് അന്നേ ദിവസം അവരുടെ ജന്മദിനം ആണെന്ന് ഓർത്തെടുത്തത്. ഉടൻ തന്നെ പിറന്നാളാഘോഷത്തിനുള്ള ഒരുക്കം തുടങ്ങി. വേദനയോടെ വീട്ടിലെത്തിയവരൊക്കെയും ഒടുവിൽ ചിരിച്ച മുഖത്തോടെ കേക്കും കഴിച്ചാണ് മടങ്ങിയത്. രണ്ടാം ജന്മം ലഭിച്ച ആളെ കാണാൻ അയൽ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ പോലും എത്തുകയാണ്.










0 comments