ad
Deshabhimani

മാലിന്യസംസ്‌കരണത്തിൽ ഇന്ന് മുതൽ നാല് ബിൻ രീതിയിലേക്ക്; നിയമം ലംഘിച്ചാൽ കർശന നടപടി

Waste management.jpg
വെബ് ഡെസ്ക്

Published on Apr 01, 2026, 07:20 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ മാലിന്യസംസ്‌കരണ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള 'സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങൾ 2026' ഇന്ന് (ഏപ്രിൽ 1) മുതൽ നിലവിൽ വന്നു. നിലവിലുണ്ടായിരുന്ന രണ്ട് ബിൻ (നനഞ്ഞതും ഉണങ്ങിയതും) രീതിക്ക് പകരം നാല് വ്യത്യസ്ത നിറങ്ങളിലുള്ള ബിന്നുകളിലായി മാലിന്യം തരംതിരിക്കണമെന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർബന്ധമാക്കി.


2016-ലെ ചട്ടങ്ങൾക്ക് പകരമായാണ് കൂടുതൽ കർശനമായ പുതിയ നിയമം വരുന്നത്. പുതിയ നിയമപ്രകാരം വീടുകളിലും സ്ഥാപനങ്ങളിലും പച്ച ബിൻ അടുക്കളമാലിന്യം, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയ ജൈവമാലിന്യങ്ങൾ നിക്ഷേപിക്കാൻ ഉപയോഗിക്കണം. നീല ബിൻ പ്ലാസ്റ്റിക്, പേപ്പർ, ലോഹം, ഗ്ലാസ് തുടങ്ങിയ പുനരുപയോഗിക്കാൻ കഴിയുന്ന അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ളതാണ്.


ചുവപ്പ് ബിൻ ഡയപ്പറുകൾ, സാനിറ്ററി നാപ്കിനുകൾ, ടാംപണുകൾ തുടങ്ങിയ സാനിറ്ററി മാലിന്യങ്ങൾക്കുള്ളതാണ്. ഇവ കൃത്യമായി പൊതിഞ്ഞ് സൂക്ഷിക്കണം. കറുപ്പ് ബിൻ കാലാവധി കഴിഞ്ഞ മരുന്നുകൾ, ബൾബുകൾ, പെയിന്റ് കാനുകൾ, ബാറ്ററികൾ തുടങ്ങിയ ഗാർഹിക ഹാനികരമായ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഉപയോഗിക്കണം.


മാലിന്യം തരംതിരിക്കാതെ നൽകുന്നവരിൽ നിന്ന് അത് സ്വീകരിക്കാതിരിക്കാൻ ശുചീകരണ തൊഴിലാളികൾക്ക് അധികാരം നൽകിയിട്ടുണ്ട്. വീഴ്ച വരുത്തുന്ന വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 'മലിനീകരണം നടത്തുന്നവർ പണം നൽകണം' എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ കനത്ത പിഴ ഈടാക്കും.


ഫ്ലാറ്റുകൾ, ഹോട്ടലുകൾ, മാളുകൾ തുടങ്ങിയ വലിയ മാലിന്യ ഉൽപ്പാദകർ തങ്ങളുടെ പരിസരത്ത് തന്നെ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കണമെന്നും നിയമം അനുശാസിക്കുന്നു. ഡിജിറ്റൽ പോർട്ടൽ വഴി മാലിന്യ നീക്കം നിരീക്ഷിക്കാനുള്ള സംവിധാനവും പുതിയ നിയമത്തിന്റെ ഭാഗമാണ്. കേരളത്തിൽ നിലവിലുള്ള വികേന്ദ്രീകൃത മാലിന്യസംസ്‌കരണ മാതൃകകൾക്ക് പുതിയ നിയമം കൂടുതൽ കരുത്ത് പകരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home