എസി ഫസ്റ്റ് ക്ലാസ് കോച്ചിൽ ആമക്കടത്ത്; 311 അപൂർവ്വയിനം ആമകളുമായി അറ്റൻഡന്റ് പിടിയിൽ

ഭോപ്പാൽ: ഇന്ത്യൻ റെയിൽവേയിലെ എസി ഫസ്റ്റ് ക്ലാസ് കോച്ചുകൾ കേന്ദ്രീകരിച്ച് നടന്ന ആമക്കടത്ത് സംഘത്തെ മധ്യപ്രദേശ് ടൈഗർ സ്ട്രൈക്ക് ഫോഴ്സ് പിടികൂടി. പട്‌ന-ഇൻഡോർ എക്സ്പ്രസ്സിലെ എസി ഫസ്റ്റ് ക്ലാസ് കോച്ചിൽ നിന്ന് 311 അപൂർവ്വയിനത്തിൽപ്പെട്ട ആമകളെയാണ് പിടിച്ചെടുത്തത്.
സംഭവത്തിൽ കോച്ച് അറ്റൻഡന്റ് അജയ് സിംഗ് രജ്പുതിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗംഗ, ഗോമതി നദികളിൽ നിന്ന് പിടികൂടുന്ന ആമകളെ വിദേശത്തേക്കും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. ക്രൗൺഡ് റിവർ ടർട്ടിൽസ്, ഇന്ത്യൻ ടെന്റ് ടർട്ടിൽസ്, ഇന്ത്യൻ റൂഫ്ഡ് ടർട്ടിൽസ് എന്നീ വിഭാഗത്തിൽപ്പെട്ട ആമകളെയാണ് പിടികൂടിയത്.
ഇവയെല്ലാം 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടവയാണ്. വായുസഞ്ചാരമില്ലാത്ത പെട്ടികളിൽ അതീവ ദയനീയമായ അവസ്ഥയിലായിരുന്നു ഇവയെ സൂക്ഷിച്ചിരുന്നത്. കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനായ ആസിഫ് ഖാനെ ദേവാസിൽ നിന്ന് പിടികൂടിയിട്ടുണ്ട്. ലഖ്‌നൗവിൽ നിന്ന് ഒരു കൗമാരക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ വർഷങ്ങളായി ഈ സംഘം ആമക്കടത്ത് നടത്തിവരികയാണെന്നാണ് സൂചന. ആമയുടെ മാംസത്തിനും മരുന്നിനും വിദേശ രാജ്യങ്ങളിൽ വലിയ ഡിമാൻഡുള്ളതാണ് ഇത്തരം കടത്തുകൾ വർദ്ധിക്കാൻ കാരണം. വന്യജീവി കടത്തിന് ഏഴ് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.










0 comments