വ്യാജ സ്ത്രീ പ്രൊഫൈലുകൾ, പൊലീസ് ചമഞ്ഞ് ഭീഷണി; പണം തട്ടാൻ ശ്രമിച്ച റാപ്പിഡോ ഡ്രൈവർ പിടിയിൽ

ഹൈദരാബാദ്: സമൂഹമാധ്യമങ്ങളിൽ സ്ത്രീകളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചും പൊലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞും പണം തട്ടാൻ ശ്രമിച്ച റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മൺ ആണ് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്.
നിരവധി യുവാക്കളിൽ നിന്ന് ഇയാൾ ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപ തട്ടിയതായാണ് വിവരം. സമൂഹമാധ്യമങ്ങളിൽ സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് ഇയാൾ ഇരകളെ കണ്ടെത്തിയിരുന്നത്.
ചാറ്റിംഗിലൂടെ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരുടെ നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കും. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനായി വേഷം കെട്ടി ഇരകളെ ഫോണിൽ വിളിക്കും.
'സ്ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിളിക്കുന്നതെന്നും കേസ് ഒതുക്കിത്തീർക്കാൻ പണം നൽകണമെന്നും' ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
പൊലീസിന്റെ പേരിൽ വ്യാജ ഐഡി കാർഡുകളും മറ്റും നിർമ്മിച്ചായിരുന്നു ലക്ഷ്മണിന്റെ ഇടപെടൽ. ഭയന്നുപോയ പലരും മാനക്കേട് ഭയന്ന് ഇയാൾക്ക് വൻ തുകകൾ കൈമാറി. എന്നാൽ തട്ടിപ്പിനിരയായ ഒരാൾ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ സൈബർ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
പ്രതിയുടെ പക്കൽ നിന്ന് സ്മാർട്ട്ഫോണുകളും സിം കാർഡുകളും പൊലീസ് കണ്ടെടുത്തു. കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.










0 comments