അയോധ്യ ക്ഷേത്രക്കൊള്ള: ട്രസ്റ്റ് ചെയര്‍മാന്റെ ഡ്രൈവര്‍ കാണിക്കയെണ്ണാൻ സ്വന്തമായി ജീവനക്കാരെയും നിയമിച്ചു

ലഖ്നൗ: അയോധ്യയിൽ നിര്‍മിച്ച രാമക്ഷേത്രത്തിലെ രാജ്യത്തെ ഞെട്ടിച്ച വെട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കാണിക്കയെണ്ണുന്നതിലും സംഭാവനകളുടെ കണക്ക് രേഖപ്പെടുത്തുന്നതിലും വൻ വീഴ്ചകൾ സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ടിൽ വ്യക്തമാവുന്നു. വലിയ ആസൂത്രണവും സംഘാടനവും വഴിയാണ് വെട്ടിപ്പുകൾ നടന്നിട്ടുള്ളതെന്ന് പ്രാഥമിക റിപ്പോര്‍ട് സൂചിപ്പിക്കുന്നു. ഉന്നതരെ തൊടാതെ തയാറാക്കിയ റിപ്പോര്‍ട് ആണെങ്കിലും അക്കമിട്ട് നൽകിയ വീഴ്ചകളിൽ ഉന്നത ബന്ധങ്ങളും വ്യക്തമാവുന്നു.
കാണിക്കകൾ തിട്ടപ്പെടുത്തുന്നതിലും എണ്ണി സൂക്ഷിക്കുന്നതിലും എല്ലാം നേരത്തെ തന്നെ സംശയങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് 2025 ൽ ട്രസ്റ്റ് പ്രതിനിധികളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരും ചേര്‍ന്ന് കൂടിയാലോചന നടത്തി. എണ്ണലിനും സൂക്ഷിക്കലിനും നടപടി ക്രമങ്ങൾ നിശ്ചയിച്ചു. പക്ഷേ ഇവ എല്ലാം തന്നെ ലംഘിക്കപ്പെട്ടു എന്നാണ് ഇപ്പോൾ എസ് ഐ ടി റിപ്പോര്‍ട് പറയുന്നത്.
നേരത്തെ വെട്ടിപ്പ് നടന്നതിനെ തുടര്‍ന്ന് നടപടി ക്രമങ്ങൾ നിശ്ചയിച്ചു നൽകി എങ്കിലും അതിലും വലിയ തട്ടിപ്പിലേക്ക് കാര്യങ്ങൾ നീങ്ങി. തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാൻ ചമ്പത് റായിയുടെ ഡ്രൈവറാണ് മുഖ്യമായും കാര്യങ്ങൾ നിശ്ചയിച്ചിരുന്നത്. ഇദ്ദേഹത്തെ കൂടാതെ ആദ്യം അറസ്റ്റിലായ എട്ട് പേരിൽ ബാങ്ക് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇവരെല്ലാം എണ്ണൽ സംഘത്തിൽ ഉൾപ്പെടുന്നവരാണ്.
ചമ്പത് റായിയുടെ ഡ്രൈവറായിരുന്ന ടിന്നു യാദവ് എന്ന രമാശങ്കര്‍ യാദവ് എണ്ണൽ സഹായത്തിനായി തന്റെ ബന്ധുവായ മനീഷ് കുമാര്‍ യാദവിനെ സംഘത്തിൽ നേരിട്ട് നിയമിക്കയായിരുന്നു. വെറും ഡ്രൈവറായിരുന്ന ടിന്നു യാദവിന് ഇപ്പോൾ 50 കോടി രൂപയുടെ അറിയപ്പെടുന്ന ആസ്തിയുണ്ട്. ഇവ ഓട്ടോ ഓടിച്ചും വായ്പകൾ വഴിയും സമ്പാദിച്ചതാണ് എന്നാണ് എസ് ഐ ടിക്ക് മൊഴി നൽകിയിട്ടുള്ളത്.
ദിവസം കറൻസിയായി മാത്രം ഒരു കോടി രൂപ ലഭിച്ചിരുന്ന സ്ഥലത്ത് സുരക്ഷയ്ക്ക് ഒരു സ്വകാര്യ ഏജൻസിയാണ് ഉണ്ടായിരുന്നത്. സൈനിക് സേവക് സര്‍വീസസ് എന്ന പേരിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. എണ്ണൽ ജോലിക്കാര്‍ കീശയില്ലാത്ത വസ്ത്രങ്ങൾ ധരിക്കണം. കയറുമ്പോഴും ഇറങ്ങുമ്പോഴും പരിശോധനയ്ക്ക് വിധേയമാവണം എന്നിങ്ങനെ നപടി ക്രമങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇവ ഉറപ്പു വരുത്തേണ്ട ചുമത സ്വകാര്യ സെക്യൂരിറ്റിക്കായിരുന്നു.
ഈ സെക്യൂരിറ്റ് പ്രവര്‍ത്തിക്കുമ്പോൾ തന്നെ തിട്ടപ്പെടുത്തിയ വസ്തുക്കൾ സൂക്ഷിക്കുന്ന ഭണ്ഡാരങ്ങളുടെ താക്കോൽ ടിന്നു യാദവിന്റെ കയ്യിലായിരുന്നു. ഇവ പ്രത്യേക അന്വേഷക സംഘം പിടിച്ചെടുത്തിട്ടുണ്ട്.
സിസി ടിവി നിരീക്ഷണവും ശുപാര്‍ശ ചെയ്തിരുന്നതാണ്. 180 ദിവസത്തെ അതായത് ആറുമാസത്തെ ദൃശ്യങ്ങൾ സൂക്ഷിക്കാനും പരിശേധനകൾക്ക് വിധേയമാക്കാനും നിബന്ധന ഉണ്ടാക്കി. എസ് എ ടി പരിശോധിച്ചപ്പോൾ വെറും 45 ദിവസത്തെ ദൃശ്യങ്ങൾ മാത്രമാണ് കണ്ടെത്തിയത്.
ട്രസ്റ്റിലെ ഉന്നതരുടെ ബന്ധുക്കളാണ് മറ്റ് എണ്ണൽ ചുമതലക്കാര്‍ അധികവും. ഇക്കൂട്ടത്തിൽ അറസ്റ്റിലായ മുഖ്യ ചുമതലക്കാരൻ സുഭാഷ് ശ്രീവാസ്തവ ഉന്നത ശുപാര്‍ശ പ്രകാരം നിയമിക്കപ്പെട്ടതാണ്. എന്നാൽ ആരുടെ ശുപാര്‍ശ എന്ന് വ്യക്തമാക്കുന്നില്ല. ട്രസ്റ്റിലെ ഉന്നതന്റെ എന്നു മാത്രം പറയുന്നു.
Related News
ചമ്പത് റായിയും അനിൽ മിശ്രയും പുറത്ത്
ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരിയാണ്. ചെയര്‍മാൻ ചമ്പത് റായിയും മുഖ്യ ട്രസ്റ്റി അനിൽ മിശ്രയും രാജി സമര്‍പ്പിച്ചത് ഇദ്ദേഹത്തിനാണ്. ഇത് ആദ്യം നിഷേധിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടതോടെ രാജി എന്ന അനിവാര്യമായ മുഖം രക്ഷിക്കലിലേക്ക് എത്തി.
ഇതിനിടെ ശിവസേനയ്ക്ക് പിന്നാലെ മുംബൈ ആസ്ഥാനമായുള്ള വിശ്വ സിന്ധി സേവാ സംഘവും സംഭാവന മുക്കിയ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. 2021 ൽ ക്ഷേത്രത്തിന്റെ അന്തിമ ജോലികളുടെ ഘട്ടത്തിൽ 200 കിലോ വെള്ളിയാണ് അവര്‍ നൽകിയത്. രശീതിയും ഇല്ല, വിവരങ്ങളും ഇല്ല. ഇവ ഉപയോഗിച്ചത് എന്തിനെന്ന വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിന്ധി സേവാ ചെയര്‍മാൻ രാജു മൻവാനി പറഞ്ഞു.

സുപ്രീം കോടതി വിധിയോടെ തടസം നീങ്ങിയ ശേഷം രാമക്ഷേത്ര നിര്‍മാണം ആര്‍ എസ് എസിന്റെ മേൽനോട്ടത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമായിരുന്നു. ഈ സംവിധാനങ്ങൾ എല്ലാമായും നേരിട്ട് ബന്ധമുള്ളവരായിരുന്നു നൃപേന്ദ്ര മിശ്രയും ചമ്പത് റായിയും. വ്യക്തിപരമായി തന്നെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഉന്നതര്‍. അവര്‍ ട്രസ്റ്റ് തലപ്പത്ത് എത്തിയ വഴിയും അതായിരുന്നു. വൻ വെട്ടിപ്പുകൾ നടക്കുന്നതായി ആദ്യം തുറന്നു പറഞ്ഞ ക്ഷേത്ര ഉദ്യോഗസ്ഥനായ മഹിപാൽ സിങ്ങിനെ എല്ലാവരും ചേര്‍ന്ന് പുറത്താക്കുകയാണ് ചെയ്ത്. ഈ വിവരവും പുറത്തെത്തിയിട്ടുണ്ട്.
അറസ്റ്റിലായവരുമായി ബന്ധപ്പെട്ട് മാത്രം നടത്തിയ റെയിഡിൽ 79.85 ലക്ഷം രൂപ അന്വേഷണ സംഘം ഈ ചുരുങ്ങിയ ദിവസത്തിനകം കണ്ടെത്തിയിട്ടുണ്ട്. ഒമ്പത് പ്രതികളിൽ ഒരാൾ കൂടി പിടിയിലാവാനുണ്ട്. ഇവരെല്ലാം എണ്ണൽ ചുമത നിര്‍വ്വഹിച്ചിരുന്ന സാധാരണ തട്ടിലുള്ള ജീവനക്കാരാണ്. ഭൂമി തട്ടിപ്പ് ഉൾപ്പെടെ നടന്ന വലിയ കുംഭകോണങ്ങളെ കുറിച്ചുള്ള വിവരങ്ങളും വീണ്ടും ചര്‍ച്ചകളിൽ ഉയരുകയാണ്. ഇവയ്ക്കൊന്നും മറുപടിയും മുഖം രക്ഷിക്കാൻ പോലും നടപടിയും ഉണ്ടായിട്ടില്ല.











0 comments