വിസി ഓഫീസിന് മുന്നിൽ ചായയടിച്ച് പ്രതിഷേധം; രാജസ്ഥാൻ സർവകലാശാലയിൽ വേറിട്ട വിദ്യാർത്ഥി സമരം

രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ ചായ ഉണ്ടാക്കി പ്രതിഷേധിക്കുന്ന വിദ്യാർഥികൾ
ജയ്പൂർ: വിദ്യാർത്ഥി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് രാജസ്ഥാൻ സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി വിദ്യാർത്ഥി നേതാവ്. വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിൽ ചായയുണ്ടാക്കിയും പാത്രങ്ങൾ കൊട്ടിയും വിദ്യാർത്ഥി നേതാവ് ശുഭം രേവാഡാണ് പ്രതിഷേധിച്ചത്.
സർവകലാശാലാ ഭരണകൂടം വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നിരന്തരം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഈ 'ചായയടി' സമരം. പരീക്ഷാ ഫലങ്ങളിലെ ക്രമക്കേടുകൾ പരിഹരിക്കുക, പുനർമൂല്യനിർണ്ണയ ഫീസ് വർദ്ധന പിൻവലിക്കുക, ക്യാമ്പസിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സർവകലാശാല അധികൃതർ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കേൾക്കാൻ പോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്തരം ഗാന്ധിയൻ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ശുഭം രേവാഡ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് ലാത്തിവീശുകയും നിരവധി വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
സർവകലാശാലാ ഭരണകൂടം പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വിസി ഓഫീസിന് മുന്നിൽ ചായ വിതരണം ചെയ്ത് നടത്തിയ പ്രതിഷേധം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.










0 comments