print edition 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്; രാജസ്ഥാനിലെ പൊളിഞ്ഞ പദ്ധതി

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വികേന്ദ്രീകൃതവും കാര്യശേഷിയുള്ളതുമായ കേരളത്തിലെ ആരോഗ്യരംഗത്തിന് ബദലായി കോൺഗ്രസ് നിർദേശിച്ചത് പാളിയ രാജസ്ഥാൻ പദ്ധതി.
അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ 2021ൽ ആരംഭിച്ച 25 ലക്ഷം രൂപയുടെ ചികിത്സാ പദ്ധതിയായ ‘മുഖ്യമന്ത്രി ചിരഞ്ജീവി യോജന’ പ്രഖ്യാപിച്ച ലക്ഷ്യങ്ങളൊന്നും നേടിയില്ല. കേരളത്തിൽ അധികാരത്തിലെത്തിയാൽ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ 25 ലക്ഷം രൂപയുടെ ചികിത്സാസഹായം ഓരോരുത്തർക്കും നൽകുമെന്നാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.
എന്നാൽ കൊട്ടിഘോഷിച്ച് നടപ്പാക്കിയ രാജസ്ഥാൻ പദ്ധതി കോൺഗ്രസ് സർക്കാരിന്റെ കാലത്തും ശേഷവും പാളുന്നതാണ് കണ്ടത്. കേരളത്തിലെ സർക്കാർ ആശുപത്രികൾക്ക് പകരം സ്വകാര്യ ആശുപത്രികളെയും ഇൻഷുറൻസ് കന്പനികളെയും പ്രതിഷ്‌ഠിച്ച് പൊതുജനാരോഗ്യ നേട്ടങ്ങളെ ഒറ്റയടിക്ക് പിന്നോട്ടടിക്കാൻ പ്രഹരശേഷിയുള്ളതാണ് കോൺഗ്രസിന്റെ പദ്ധതി.
രാജസ്ഥാൻ മോഡൽ വിജയിച്ചോ
1500ലേറെ എംപാനൽഡ് സ്വകാര്യ ആശുപത്രികൾ ഉണ്ടായിട്ടും ബഹുഭൂരിപക്ഷവും പദ്ധതിയോട് സഹകരിച്ചില്ല. സർക്കാർ വിഹിതം വൈകിയതോടെ സാധാരണക്കാർക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. 2021–25 വർഷം 70 ശതമാനം പേരും ചികിത്സ തേടിയത് സർക്കാർ ആശുപത്രികളിൽ.
സ്വകാര്യ ആശുപത്രികളുടെ നിസഹരണം അടിസ്ഥാന വികസനങ്ങളിൽ ദൗർലഭ്യം നേടിരുന്ന സർക്കാർ പൊതുജനാരോഗ്യ രംഗത്തിന് ഇരട്ടിപ്രഹരമായി. 2021–22 വർഷം 1.3 കോടി പേർ പദ്ധതിയിൽ എൻറോൾ ചെയ്‌തു. രണ്ടായിരം കോടി ചെലവഴിച്ച സാന്പത്തിക വർഷം നാല്‌ലക്ഷം പേർക്ക് മാത്രമാണ് ചികിസ്ത ലഭിച്ചത്. വ്യാജ ബില്ലുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന വിമർശം ശക്തമായി.
ആംബുലൻസില്ലാത്ത ആശുപത്രികൾ
ജനറൽ സർജറി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ആക്സിഡന്റ് ആൻഡ് ട്രോമ വാർഡുകൾ തുടങ്ങിയ അവശ്യ സർവീസുകൾ സർക്കാർ ആശുപത്രികളിൽ വേണ്ടവിധമില്ലെന്ന് 2025ൽ സിഎജി കണ്ടെത്തി. 34 ജില്ല ആശുപത്രികളിൽ 22 ഇടത്ത് റേഡിയോളജിയില്ല. 27 ഇടത്ത് ആംബുലൻസ് പോലുമില്ല.
മരുന്ന് ക്ഷാമം, ഡോക്‌ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ക്ഷാമം, ആശുപത്രിക്കെട്ടിടങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ ലഭ്യക്കുറവ് എന്നിവയും വെളിച്ചത്തുവന്നു. 6.67 ശതമാനത്തിൽ നിന്ന് ബജറ്റ് വിഹിതം വർധിപ്പിക്കാനും സിഎജി ആവശ്യപ്പെട്ടിരുന്നു.










0 comments