വനിതാ സംവരണ ബിൽ; പവൻ കല്യാണിനെ വിമർശിച്ചു പ്രകാശ് രാജ്

അമരാവതി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി പവൻ കല്യാൺ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പിന് കടുത്ത ഭാഷയിൽ മറുപടിയുമായി നടൻ പ്രകാശ് രാജ് .പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രീണിപ്പിക്കാൻ വേണ്ടി പവൻ കല്യാൺ ജനങ്ങളോട് കള്ളം പറയുകയാണെന്ന് പ്രകാശ് രാജ് എക്സിൽ കുറിച്ചു.
"വനിതാ സംവരണ ബിൽ 2023-ൽ തന്നെ പാസായതാണ്. അത് എപ്പോൾ വേണമെങ്കിലും നടപ്പിലാക്കാം. എന്നാൽ ആന്ധ്രയുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുന്ന മണ്ഡല പുനർനിർണ്ണയ (ഡിലിമിറ്റേഷൻ) ബില്ലുമായി ഇതിനെ ബന്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
നിങ്ങളെ ഉപമുഖ്യമന്ത്രിയാക്കിയ ആന്ധ്രയിലെ ജനങ്ങളുടെ അന്തസ്സും അവകാശങ്ങളും പണയം വെക്കരുത്," പ്രകാശ് രാജ് പറഞ്ഞു. വിഷയത്തിൽ പവൻ കല്യാണുമായി സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ചരിത്രപരമായ അവസരം പ്രതിപക്ഷം മനഃപൂർവം തടഞ്ഞുവെന്നായിരുന്നു പവൻ കല്യാണിന്റെ ആരോപണം. പ്രതിപക്ഷത്തിന് സ്ത്രീ ശാക്തീകരണത്തിൽ താൽപ്പര്യമില്ലെന്നും രാഷ്ട്രീയ ലാഭത്തിനാണ് അവർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ശനിയാഴ്ച പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.










0 comments