ഹൈദരാബാദിൽ ഹനുമാൻ ജയന്തി ഘോഷയാത്രയിൽ ലോറൻസ് ബിഷ്‌ണോയിയുടെ പോസ്റ്റർ
ഹൈദരാബാദ്: ഹൈദരാബാദിൽ നടന്ന ഹനുമാൻ ജയന്തി ഘോഷയാത്രയിൽ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രം പ്രദർശിപ്പിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന പരിപാടിക്കിടെ, ഒരു വശത്ത് ഛത്രപതി ശിവാജി മഹാരാജിന്റെയും മറുവശത്ത് ബിഷ്‌ണോയിയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുമായി സ്കൂട്ടറിൽ യാത്ര ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കനത്ത പൊലീസ് സുരക്ഷ നിലനിൽക്കെയാണ് ഇത്തരമൊരു സംഭവം നടന്നത്.
ഘോഷയാത്രയിൽ പങ്കെടുത്തവർ "ആപ് കാ ബാപ് ആ രഹാ ഹേ" തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയതായും ആരോപണമുണ്ട്. മുൻപ് ഒഡീഷയിൽ നടന്ന രാമനവമി ആഘോഷങ്ങൾക്കിടെ ബജ്റംഗ്ദൾ പ്രവർത്തകർ സമാനമായ രീതിയിൽ ബിഷ്‌ണോയിയുടെ ചിത്രങ്ങൾ ഉപയോഗിച്ചെന്ന് ആരോപണം ഉയർന്നിരുന്നു.
നിലവിൽ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയി, പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല, മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖി എന്നിവരുടെ കൊലപാതക കേസുകളിൽ പ്രധാന പ്രതിയാണ്. ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ നിരന്തരം വധഭീഷണി മുഴക്കുന്ന ബിഷ്‌ണോയി സംഘം രാജ്യത്തെ ഏറ്റവും അപകടകാരികളായ ക്രിമിനൽ സംഘങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.











0 comments