പൊലീസുകാരന്റെ ഭാര്യ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ

ലക്ഷ്മിപ്രിയ (Photo: X)
ബംഗളൂരു: പൊലീസുകാരന്റെ ഭാര്യയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു എച്ച്എഎൽ പൊലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിളായ രാജേഷ് ആരാധ്യയുടെ ഭാര്യ ലക്ഷ്മിപ്രിയ(26)യെയാണ് വെള്ളിയാഴ്ച വൈകീട്ട് കെആർ പുരയിലെ പൊലീസ് ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ലക്ഷ്മിപ്രിയ ഇളയസഹോദരിയുമായി വാട്സ്ആപ്പിൽ സംസാരിച്ചിരുന്നു. തന്റെ മൊബൈൽ ഫോണിന്റെ പാസ്‌വേർഡ് ഉൾപ്പെടെ സഹോദരിക്ക് വാട്‌സാപ്പിൽ അയച്ച് നൽകിയിരുന്നു. ഇതോടെ കുടുംബങ്ങൾക്ക് സംശയമായി.
ലക്ഷ്മി പ്രിയയെ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. തുടർന്ന് ഭർത്താവായ രാജേഷിനെ വിവരം അറിയിച്ചു. തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് ലക്ഷ്മി പ്രിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചു. വൈകിട്ട് ക്വാർട്ടേഴ്‌സിൽ എത്തിയപ്പോഴാണ് ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്നാണ് രാജേഷിന്റെ മൊഴി. ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചതായും രാജേഷ് പറഞ്ഞു. അതേസമയം, ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ഗാർഹിക-സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്ന് ലക്ഷ്മിപ്രിയയുടെ കുടുംബം ആരോപിച്ചു.
2023 മേയ് 11നാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിനുശേഷം ഭർത്താവും ഭർതൃമാതാപിതാക്കളും ലക്ഷ്മിപ്രിയയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. സ്ത്രീധനത്തെച്ചൊല്ലിയും ലക്ഷ്മിപ്രിയ ഉപദ്രവം നേരിട്ടെന്നും ആരോപണമുണ്ട്. എട്ടുമാസം മുൻപാണ് ലക്ഷ്മിപ്രിയ പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവം കഴിഞ്ഞ് ആറുമാസത്തോളം സ്വന്തം വീട്ടിലായിരുന്നു. പിന്നീടാണ് രാജേഷിനൊപ്പം പോലീസ് ക്വാർട്ടേഴ്‌സിൽ താമസം ആരംഭിച്ചത്. സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനും എതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.










0 comments