കീവിൽ റഷ്യയുടെ ഡ്രോൺ ആക്രമണം; 18 ദാരുണാന്ത്യം

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ നടത്തിയ കനത്ത മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 40ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒൻപത് മണിക്കൂറോളം നീണ്ടുനിന്ന ആക്രമണത്തിൽ നഗരത്തിലെ നിരവധി കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായി.
ആക്രമണത്തിൽ കുട്ടികളുടെ ആശുപത്രി, സ്കൂൾ, പാർപ്പിട സമുച്ചയങ്ങൾ, പ്രമുഖ ഭക്ഷ്യ സംഭരണശാലകൾ എന്നിവ തകർന്നു. കീവ് നഗരത്തിൽ 17 പേരും സമീപമേഖലയിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഒരേസമയം സംയോജിപ്പിച്ചാണ് റഷ്യ വ്യോമാക്രമണം നടത്തിയത്
അപായ സൈറൺ മുഴങ്ങി മൂന്ന് മിനിറ്റിനുള്ളിൽ ആദ്യ സ്ഫോടനങ്ങൾ നടന്നതിനാൽ ജനങ്ങൾക്ക് ബങ്കറുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറാൻ സമയം ലഭിച്ചില്ല. ആക്രമണത്തിനിടെ റഷ്യൻ ഡ്രോണുകൾ റൊമാനിയ, മോൾഡോവ അതിർത്തി പ്രദേശങ്ങളിൽ തകർന്നുവീണിട്ടുണ്ട്.
അതേസമയം യുക്രെയ്നിന്റെ സൈനിക-വ്യവസായ സമുച്ചയങ്ങൾ, ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ, ലോജിസ്റ്റിക്സ് ശൃംഖലകൾ എന്നിവയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.









0 comments