വ്യാജരേഖയുണ്ടാക്കി വോട്ട് ചെയ്തു; തമിഴ്‌നാട്ടിൽ 10 വിദേശികൾ പിടിയിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാജ രേഖകൾ ഉപയോഗിച്ച് അനധികൃതമായി വോട്ട് ചെയ്തതിന് 10 വിദേശ പൗരന്മാരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു. ഇവർ ശ്രീലങ്ക (7 പേർ), ബ്രിട്ടൻ, ഇന്തോനേഷ്യ, കാനഡ (ഒരാൾ വീതം) എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
രഞ്ജിനി (59), സർഫുദീൻ (68), നിലന്തി (44), ജയന്തൻ (40), ചാർളി ബാലചന്ദ്രൻ (48), ചക്രവർത്തി ലോഗപ്രിയ (50), സുനിത ചക്രവർത്തി (48) എന്നിവരാണ് ശ്രീലങ്കയിൽ നിന്ന് അറസ്റ്റിലായത്. ബ്രിട്ടനിൽ നിന്നുള്ള അയ്യാദുരൈ (53), ഇന്തോനേഷ്യയിൽ നിന്നുള്ള ടിറ്റിൻ മരിയാട്ടി (47), കാനഡയിൽ നിന്നുള്ള ജിത്തേന്ദ്രനാഥ് (38) എന്നിവരാണ് അറസ്റ്റിലായ മറ്റ് പൗരന്മാർ.
ഏപ്രിൽ 23ന് വോട്ട് ചെയ്ത ശേഷം രാജ്യം വിടാൻ ശ്രമിക്കവെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ അധികൃതർ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. പ്രതികൾ ഇന്ത്യൻ പൗരന്മാരല്ലെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചുകൊണ്ട് വോട്ട് രേഖപ്പെടുത്താൻ ആവശ്യമായ തിരിച്ചറിയൽ രേഖകൾ നിയമവിരുദ്ധമായി സംഘടിപ്പിച്ചതായി പൊലീസ് കണ്ടെത്തി.
ഇമിഗ്രേഷൻ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈം ബ്രാഞ്ചും ലോക്കൽ പോലീസും ചേർന്ന് ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.











0 comments