ജോർദാൻ, എത്യോപ്യ, ഒമാൻ; പ്രധാനമന്ത്രി വീണ്ടും വിദേശത്തേക്ക്


സ്വന്തം ലേഖകൻ
Published on Dec 14, 2025, 09:39 PM | 1 min read
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്‌ട്ര സന്ദർശനത്തിന് തിങ്കളാഴ്‌ച തുടക്കമാകും. ജോർദാൻ, എത്യോപ്യ, ഒമാൻ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്. തിങ്കൾ, ചൊവ്വ ദിനങ്ങളിൽ ജോർദാനാകും ആദ്യം സന്ദർശിക്കുക. ഇരുരാഷ്‌ട്രങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ അബ്‌ദുള്ള രാജാവ് ജോർദാൻ സന്ദർശിക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. ജോർദാന്റെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയായ ഇന്ത്യയുമായി വാണിജ്യ കരാറുകളും ഒപ്പിടും.
ഫോസ്ഫേറ്റ്, പൊട്ടാഷ് തുടങ്ങളിയ വളങ്ങൾ ജോർദാനാണ് ഇന്ത്യയ്ക്ക് നൽകുന്നത്. മുംബൈ– അമ്മാൻ വിമാന സർവീസ് ഡൽഹിയിലേയ്‌ക്ക് വ്യാപിക്കുന്നതിലും തീരുമാനമുണ്ടായേക്കും. 16, 17 തീയതികളിൽ എത്യോപ്യ സന്ദർശിക്കുന്ന മോദി, പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലിയുമായി കൂടിക്കാഴ്‌ച നടത്തും. ദക്ഷിണഗോള രാജ്യങ്ങളുടെ ഐക്യം ചർച്ചയാകും.17, 18 തീയതികളിലാണ് ഒമാൻ സന്ദർശനം. ഉന്നതതല പ്രതിനിധി സംഘവും മോദിക്കൊപ്പം ഒമാനിലെത്തുന്നുണ്ട്. തൊഴിൽ, വ്യാപാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ കരാറുകൾ ഒപ്പിടുമെന്ന് വിദേശമന്ത്രാലയം അറിയിച്ചു.










0 comments