ബിഹാറിൽ ട്രെയിൻ യാത്രയ്ക്കിടെ പി കെ ശ്രീമതിയുടെ ബാഗ് മോഷ്ടിച്ചു; പണവും തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ടു

പട്ന: ട്രെയിൻ യാത്രയ്ക്കിടെ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ്റെ ദേശീയ അധ്യക്ഷയുമായ പി കെ ശ്രീമതിയുടെ ബാഗും പണവും മോഷ്ടിച്ചു. കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്കുള്ള ട്രെയിൻ യാത്രയിലാണ് വസ്തുക്കൾ മോഷണം പോയത്. 40000 രൂപയും മൊബൈൽ ഫോണും സ്വർണാഭരണങ്ങളും തിരിച്ചറിയൽ രേഖകളും അടങ്ങിയ ബാഗ് ആണ് മോഷ്ടിച്ചത്.
ദൾസിങ് സരായിയിൽ മഹിള അസോസിയേന്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ പി കെ ശ്രീമതി കൊൽക്കത്തയിൽ നിന്ന് സമസ്തിപൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. മഹിള അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവളയും ഒപ്പമുണ്ടായിരുന്നു. ഇന്നലെ രാത്രി സെക്കൻഡ് എസി കമ്പാർട്ട്മെന്റിലായിരുന്നു യാത്ര.
രാത്രി എട്ടിനാണ് യാത്ര പുറപ്പെട്ടത്. സീറ്റിൽ തന്നെ സൂക്ഷിച്ചിരുന്ന ഹാൻഡ് ബാഗ് പുലർച്ചെ നാലോടെയാണ് മോഷണം പോയതെന്നാണ് നിഗമനം. ആറോടെ ഉറക്കമെഴുന്നേറ്റപ്പോഴാണ് ബാഗ് മോഷണം പോയ വിവരം അറിയുന്നതെന്ന് പി കെ ശ്രീമതി പറഞ്ഞു.
ഉടൻ തന്നെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ വിവരം അറിയിച്ചു. കേരളത്തിൽ നിന്നുള്ള ജനപ്രതിനിധിയാണെന്നും മുൻ മന്ത്രിയാണെന്നും പറഞ്ഞിട്ടും കേസെടുക്കാൻ പൊലീസ് കൂട്ടാക്കിയില്ല. ബാഗ് മോഷണം പോയത് ജാഗ്രതക്കുറവുകൊണ്ടാണെന്ന് ശകാരിക്കുകയും ചെയ്തു. പിന്നീട് ഉന്നത തലത്തിൽ പരാതിപ്പെട്ടപ്പോഴാണ് കേസെടുക്കാൻ തയാറായതെന്നും പി കെ ശ്രീമതി പറയുന്നു. സംഭവത്തിൽ ദർശിങ് സരായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.










0 comments