ഫാറൂഖ് അബ്ദുള്ളയ്ക്കെതിരായ വധശ്രമം: സുരക്ഷാ വീഴ്ചയിലെ നടുക്കം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമം അതീവ ഗൗരവകരമായ വാർത്തയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്സഡ് പ്ലസ് സുരക്ഷയുള്ള ഒരു നേതാവിന് നേരെ ഇത്തരമൊരു സുരക്ഷാ വീഴ്ച ഉണ്ടായത് വലിയ ആശങ്കകൾക്ക് ഇടയാക്കുന്നുവെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
ഫാറൂഖ് സാഹബിനും കുടുംബത്തിനും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു. ഇത്തരം അക്രമങ്ങൾക്ക് നമ്മുടെ ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നും അദ്ദേഹത്തിന് നല്ല ആരോഗ്യവും സുരക്ഷയുമുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
ബുധനാഴ്‌ച രാത്രി കശ്‌മീരിലെ ഗ്രേറ്റർ കൈലാശിൽ നടന്ന ഒരു വിവാഹചടങ്ങിനിടെയായിരുന്നു ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമമുണ്ടായത്. ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ അക്രമി പിറകേയെത്തി തലയ്‌ക്ക് പിന്നിൽ തോക്കൂചൂണ്ടി വെടിവയ്‌ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥൻ തോക്ക് തട്ടി മാറ്റിയതിനാൽ വെടിയേറ്റില്ല. ജമ്മു കശ്‌മീർ ഉപമുഖ്യമന്ത്രി സുരീന്ദ്രർ ചൗധരിയും ഫാറൂഖിനൊപ്പമുണ്ടായിരുന്നു. ആക്രണത്തിന്റെ ഉദ്ദേശ്യം വ്യക്തമായിട്ടില്ല.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഫാറൂഖിന്റെ മകനും ജമ്മു കശ്‌മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ള എക്‌സിൽ പങ്കുവച്ചു. ഇസ്സഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിക്കടുത്തേക്ക് അക്രമിക്ക് എങ്ങനെ എത്താനായെന്നതടക്കമുള്ള ചോദ്യവും ഉയരുന്നുണ്ടെന്നും ഒമർ പ്രതികരിച്ചു. ഫാറൂഖ് സുരക്ഷിതനാണെന്നും ഒമർ വ്യക്തമാക്കി.










0 comments