ഖരഗ്പൂർ ഐഐടിയിൽ വീണ്ടും വിദ്യാർഥി മരണം

കൊൽക്കത്ത: ഖരഗ്പൂർ ഐഐടിയിൽ വീണ്ടും വിദ്യാർഥി മരണം. പിഎച്ച്ഡി വിദ്യാർഥിയെ ഐഐടി ക്യാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിയായ ഹർഷ്കുമാർ പാണ്ഡെ (27) ആണ് മരിച്ചത്. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഗവേഷണ വിദ്യാർഥിയാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് 2ഓടെ ബി ആർ അംബേദ്കർ ഹാളിലാണ് ഹർഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർഥിയെ ഫോണിൽ ബന്ധപ്പെടാൻ രക്ഷിതാക്കൾ ശ്രമിച്ചങ്കിലും കഴിയാതായതോടെ ഇൻസ്റ്റിറ്റൂട്ട് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് സുരക്ഷാ ജീവനക്കാർ ഹർഷിന്റെ മുറിയിലെത്തിയപ്പോൾ വാതിൽ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ഉടൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ വിദ്യാർഥിയെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ഹർഷ്കുമാറിനെ ഐഐടിയിലെ ബി സി റോയ് ആശുപത്രിയിലേക്ക് മാറ്റി. പക്ഷെ ഹർഷ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾകൾക്കായി മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖരഗ്പൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇതോടെ ഐഐടി ഖരഗ്പൂരിലുണ്ടായ അസ്വാഭാവിക മരണങ്ങളുടെ എണ്ണം ആറായി. അഞ്ച് കേസുകളും ആത്മഹത്യ ആയിരുന്നു എന്നാണ് നിഗമനം. ഒരാൾ മരുന്ന് കഴിക്കവേ ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബി ടെക് വിദ്യാർഥിയായ റിതം മൊണ്ടലി (21)നെ ജൂലൈ 18 ന് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മെയ് 4 നാണ് മൂന്നാം വർഷ ബി ടെക് വിദ്യാർഥിയായ മുഹമ്മദ് ആസിഫ് ഖറി(22)നെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏപ്രിലിൽ മഹാരാഷ്ട്രയിൽ നിന്നുള്ള അവസാന വർഷ വിദ്യാർഥിയായ അനികേത് വാക്കർ (22) ആത്മഹത്യ ചെയ്തു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ മൂന്നാം വർഷ വിദ്യാർഥിയായ ഷവോൺ മാലികി(21)നെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരേ കാമ്പസിൽ വിദ്യാർഥികൾ തുടർച്ചയായി മരിക്കുന്നത് ദുരൂഹത ഉയർത്തുന്നു.










0 comments