വോട്ടുകൾ പെട്ടിയിലായി
പാചക വാതകത്തിന് പിന്നാലെ പെട്രോൾ ഡീസൽ വില വര്‍ധനവിനും അനുമതി നൽകാൻ നീക്കം

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പെട്രോളിനും ഡീസലിനും വില വർദ്ധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ഇത് സംബന്ധിച്ച് ധാരണയായതായാണ് റിപ്പോര്‍ടുകൾ. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെയാണ് വിലവര്‍ധന പ്രഖ്യാപിക്കാൻ തുനിയുന്നത്.
ഇന്ധന വില വര്‍ധനവിന് മുന്നോടിയായി ഗാര്‍ഹിക ഇതര ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടര്‍ വിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന നടപ്പാക്കി. സാധാരണ തൊഴിലാളികളും വീടിന് പുറത്തുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരും ഏറ്റവും അധികം ഉപയോഗിക്കുന്ന കുട്ടി സിലിണ്ടറിന്റ വിലയിൽ വരെ വര്‍ധന വരുത്തി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിനും വില വര്‍ധന ഉണ്ടായേക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട് ചെയ്യുന്നു.
വോട്ടെടുപ്പ് കഴിയുവോളം
സ്റ്റോക് ഉണ്ടെന്ന് ആവര്‍ത്തിച്ചു
ആഗോളതലത്തിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയർന്നത് എണ്ണ കമ്പനികളുടെ നഷ്ടം ഉയർത്തുന്നുവെന്നാണ് വാദം. എന്നാൽ പശ്ചിമേഷ്യൻ യുദ്ധം തുടങ്ങി ഇതുവരെയും ആവശ്യത്തിന് എണ്ണയും ഗ്യാസും സ്റ്റോക് ഉണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നത്. ക്രൂഡ് ഓയിൽ വില 120 കടന്നപ്പോഴും ഇത് തന്നെ ആവര്‍ത്തിച്ചു. വില കുറഞ്ഞ റഷ്യൻ എണ്ണ വാങ്ങുന്നതിൽ അമേരിക്കയുടെ ഭീഷണി തുടരുകയാണ്. അതിനെ മറികടക്കാൻ കഴിഞ്ഞില്ല. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി ഗ്യാസ് ഉത്പന്നങ്ങളുടെ വരവും പ്രതിസന്ധയിലാക്കി.
ഈയാഴ്ച അന്താരാഷ്ട്ര അസംസ്‌കൃത എണ്ണ വില നാല് വർഷത്തെ ഉയർന്ന നിരക്കായ ബാരലിന് 126 ഡോളറിലെത്തിയിരുന്നു. ചെറിയ തോതിൽ കുറഞ്ഞെങ്കിലും 110 ഡോളറിന് മുകളിലാണ് ഇപ്പോഴും വില. നാല് വര്‍ഷത്തെ ഏറ്റവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം വാണിജ്യ എൽപിജിയുടെ വില കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയർത്തിയിരുന്നു. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 993 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. വാണിജ്യ എൽപിജി കൂടാതെ വ്യാവസായിക ഡീസൽ, 5 കിലോഗ്രാം എൽപിജി, വിമാനങ്ങളിൽ നിറയ്ക്കുന്ന ഏവിയേഷൻ ടര്‍ബയ്ൻ ഫ്യുവൽ എന്നിവയുടെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്.
പെട്രോളിനും ഡീസലിനും അഞ്ച് രൂപ വർധിക്കാനും ഗാർഹിക എൽപിജിക്ക് 50 രൂപ വർധിക്കാനും സാധ്യതയുണ്ടെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരാഴ്ചത്തെ ഇടവേളയിൽ പ്രഖ്യാപനം ഉണ്ടായേക്കും എന്നും പറയുന്നു. നാലുവർഷത്തോളമായി രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ കാര്യമായ മാറ്റമില്ലാതെ തുടരുകയായിരുന്നു.
2022 ഏപ്രിൽ ആദ്യം മുതൽ ചില്ലറ പെട്രോൾ, ഡീസൽ വിലകൾ വലിയ മാറ്റമില്ലാതെ നിലനിര്‍ത്തി. ലോക് സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് ഇടയ്ക്ക് ഒരു വര്‍ധന വരുത്തിയത്. ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുകയും ചില മാസങ്ങളിൽ കുത്തനെ കുറയുകയും ചെയ്തിട്ടുണ്ട്. വില കുറഞ്ഞപ്പോൾ, എണ്ണ കമ്പനികൾ നല്ല ലാഭം നേടി. വില വർധിക്കുമ്പോൾ നഷ്ടം നികത്താൻ ഈ ലാഭം ഉപയോഗിക്കുയും ചെയ്തു. സാധാരണക്കാരിലേക്ക് ഇത് എത്തിയില്ല. ലോക വിപണിയിൽ ക്രൂഡ് ഓയിലിന് വൻ വിലക്കുറവ് ഉണ്ടായപ്പോഴും അത് ചില്ലറവിപണിയിൽ അനുവദിച്ചില്ല.
വിവധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില വർധിക്കുമെന്ന് നേരത്തെ വാര്‍ത്തകൾ ഉണ്ടായിരുന്നു. വോട്ടര്‍മാരുടെ പ്രതിഷേധം ഭയന്ന് കേന്ദ്ര സർക്കാർ ഇത് നിഷേധിക്കയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടുകൾ എണ്ണുന്ന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് എണ്ണ വില വർദ്ധിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ സമ്മതിക്കുന്നത്.
പൊതുമേഖലാ എണ്ണ കമ്പനികൾക്ക് പെട്രോളിന് ഒരു ലിറ്ററിന് ഏകദേശം 20 രൂപയും ഡീസലിന് ഏകദേശം 100 രൂപയും നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് വാദം. എന്നാൽ നേരത്തെ വൻ ലാഭം കിട്ടികൊണ്ടിരുന്നപ്പോൾ ഇത് ചില്ലറവിപണിയിൽ അനുവദിക്കാതിരുന്നത് വര്‍ധനവിന്റെ ഘട്ടത്തിൽ നഷ്ടം സംതുലിതപ്പെടുത്താനാണ്. ഇത് വെറും ന്യായീകരണമായിരുന്നെന്ന് വെളിപ്പെടുന്നു. ഭാഗികമായ സൂചനകളിലൂടെ വില വര്‍ധനവ് അനിവാര്യമാണെന്ന ധാരണ സൃഷ്ടിച്ചാണ് വിലകൂട്ടൽ അനുമതി നൽകാൻ നീക്കം നടക്കുന്നത്.











0 comments