print edition ഇന്ത്യ– യുഎസ് കരാറിന് സഭയിൽ രൂക്ഷ വിമർശം

ന്യൂഡൽഹി
പാർലമെന്റിന്റെ ഇരുസഭകളിലും ബജറ്റ് ചർച്ചയിൽ ഇന്ത്യ– യുഎസ് വ്യാപാര കരാറിനെ നിശിതമായി വിമർശിച്ച് പ്രതിപക്ഷം. കേന്ദ്രസർക്കാർ പൂർണമായും അമേരിക്കൻ താൽപ്പര്യങ്ങൾക്ക് കീഴടങ്ങിയെന്ന് പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി. യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് ഒഴുകുന്നത് കാർഷിക– വ്യാവസായിക മേഖലകളെ തകർക്കുമെന്നും എംപിമാർ പറഞ്ഞു.
കോർപറേറ്റുകൾക്ക് അനുകൂലമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ലോക്‌സഭയിൽ സിപിഐ എം അംഗം ആർ സച്ചിതാനന്ദം പറഞ്ഞു. കോർപറേറ്റുകളുടെ ലാഭം വർധിപ്പിക്കുന്നതിനാണ് ധനമന്ത്രി താൽപ്പര്യമെടുത്തത്. തൊഴിലാളികളുടെയും ജീവനക്കാരുടെയും വരുമാനം ഇടിയുകയാണ്. തൊഴിലില്ലായ്‌മ വർധിക്കുന്നു. പൊതുമേഖലയിൽനിന്ന് സർക്കാർ പിന്നോക്കം പോവുകയാണ്. ദരിദ്രർക്കായി ചെലവുചുരുക്കലും സമ്പന്നർക്കായി കൈയയച്ച് ചെലവഴിക്കലുമാണ് സർക്കാർ നയം– സച്ചിതാനന്ദം പറഞ്ഞു.
ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്ന് രണ്ടുവരെ നടപടികൾ മുടങ്ങിയെങ്കിലും പിന്നീട് ബജറ്റ് ചർച്ചയിലേക്ക് കടന്നു. ശശി തരൂർ ചർച്ചയ്‌ക്ക് തുടക്കമിട്ടു. യുഎസുമായുള്ള കരാർ കാർഷിക മേഖലയെ തകർക്കുമെന്ന് അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. ധനമന്ത്രിയുടെ ബജറ്റ് തയ്യാറാക്കിയതുപോലും ട്രംപായിരിക്കുമെന്ന് കാർത്തി ചിദംബരം പരിഹസിച്ചു.










0 comments