പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ നിന്ന് 140ലധികം വിമാനങ്ങൾ റദ്ദാക്കി

പ്രതീകാത്മക ചിത്രം
മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ത്യയിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള 140ലധികം അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി. മുംബൈ, ഡൽഹി, ബംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നായി ആകെ 142 വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള 39 പുറപ്പെടലുകളും 34 എത്തിച്ചേരലുകളും ഉൾപ്പെടുന്നു. ബാംഗ്ലൂരിൽ 15 പുറപ്പെടലുകളും 18 എത്തിച്ചേരലുകളുമായി 33 സർവീസുകളും, ഡൽഹിയിൽ 15 പുറപ്പെടലുകളും 14 എത്തിച്ചേരലുകളും റദ്ദാക്കി. കൊൽക്കത്തയിൽ ആകെ 7 വിമാനങ്ങളാണ് (4 പുറപ്പെടലുകളും 3 എത്തിച്ചേരലുകളും) മുടങ്ങിയത്.
യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മൂലം ചില വ്യോമാതിർത്തികൾ അടച്ചതാണ് പശ്ചിമേഷ്യൻ റൂട്ടിലെ സർവീസുകളെ ബാധിച്ചത്. എന്നാൽ, വെള്ളിയാഴ്ച മുംബൈ-ജിദ്ദ-മുംബൈ സർവീസും ശനിയാഴ്ച മുംബൈ, അഹമ്മദാബാദ്, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ജിദ്ദയിലേക്കും വിമാന സർവീസ് നടത്തുമെന്ന് ആകാശ എയർ അറിയിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചെത്തിക്കാൻ യുഎഇയിൽ നിന്ന് 14 പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് സ്പൈസ് ജെറ്റും വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വ്യാഴാഴ്ച നടത്താനിരുന്ന 281 വിമാനങ്ങൾ റദ്ദാക്കിയതായും സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.









0 comments