അസാമിൽ തെരുവുനായ ശല്യം അതിരൂക്ഷം; ഒരാഴ്ചയ്ക്കിടെ റിപ്പോർട് ചെയ്തത് 102 കേസുകൾ

പ്രതീകാത്മക ചിത്രം
ഡിസ്പുർ: അസാമിൽ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു. അസാമിലെ ദിബ്രുഗഢിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 100 ഓളം കേസുകൾ റിപ്പോർട് ചെയ്തു. ഇതോടെ ജനങ്ങളും ആശങ്കയിലായി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് 102 പേർ ചികിത്സ തേടിയതായി അസാം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ധ്രുബജ്യോതി ഭൂയൻ അറിയിച്ചു.
കഴിഞ്ഞ ദിവസം മാത്രം എഎംസിഎച്ചിൽ 35 കേസുകൾ റിപ്പോർട് ചെയ്തു. ഇതിൽ 30 പേർ താനാ ചരിയാലിയിൽ നിന്നും അഞ്ചുപേർ ദിബ്രുഗഢിലെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവരുമാണ്. എന്നാൽ 102 കേസുകൾ രേഖകളിലുള്ളതാണെന്നും ചിലർ സ്വകാര്യ ആശുപത്രികളിലും മറ്റു ആരോഗ്യകേന്ദ്രങ്ങളിലും ചികിത്സ തേടുന്നതിനാൽ കേസുകളുടെ യഥാർഥ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്ന് അധികൃതർ പറയുന്നു.
തെരുവുനായ്ക്കളുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തിൽ തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ദിബ്രുഗഢ് മേയർ ഡോ. സായ്കത് പത്ര അറിയിച്ചു. കൂടാതെ കുട്ടികൾ അതീവ ജാഗ്രത പാലിക്കണമെന്നും നായയുടെ കടിയേറ്റാൽ ഉടനടി വൈദ്യസഹായം തേടണമെന്നും മേയർ മുന്നറിയിപ്പ് നൽകി. തെരുവുനായ ശല്യം കൂടിവരുന്നതിൽ ജനങ്ങളിൽ നിന്നും വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.









0 comments