പോസ്റ്റ്‌മോർട്ടത്തിനെത്തുന്ന പുരുഷ മൃതദേഹങ്ങളെ പരിഹസിച്ച വനിതാ ഡോക്ടർക്കെതിരെ പ്രതിഷേധം, ഒടുവിൽ മാപ്പപേക്ഷ

ഗുരുഗ്രാം: ലൈവ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെയും അവരുടെ സ്വകാര്യ ഭാഗങ്ങളെയും കുറിച്ച് അങ്ങേയറ്റം അപകീർത്തികരവും ആഭാസകരവുമായ പരാമർശങ്ങൾ നടത്തിയ വനിതാ ഡോക്ടർക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. മുംബൈയിലെ പ്രമുഖ കെഇഎം ആശുപത്രിയിലെ ഡോക്ടറായ സേജൽ പവാറാണ് മെഡിക്കൽ ധാർമ്മികത മുഴുവൻ കാറ്റിൽപ്പറത്തി പൊതുവേദിയിൽ സംസാരിച്ചത്.
സംഭവം വിവാദമാവുകയും ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണമെന്ന ആവശ്യവുമായി ജനങ്ങൾ രംഗത്തെത്തുകയും ചെയ്തതോടെ ഇവർ പരസ്യമായി മാപ്പപേക്ഷിച്ചു. പ്രമുഖ കോമേഡിയൻ പ്രണീത് മോറെയുടെ സ്റ്റാൻഡ് അപ് കോമഡി പരിപാടിക്കിടെ കാണികളിലൊരാളായിരുന്ന ഡോക്ടറോട് സംസാരിക്കുമ്പോഴാണ് വിവാദപരമായ ഈ പരാമർശങ്ങൾ ഉണ്ടായത്. പോസ്റ്റ്‌മോർട്ടം ചെയ്യുന്ന സമയത്ത് പുരുഷന്മാരുടെ ശാരീരിക പ്രത്യേകതകളെയും സ്വകാര്യഭാഗങ്ങളെയും നോക്കി താനും കൂട്ടരും പരിഹസിക്കാറുണ്ടെന്നും അത്തരം കാര്യങ്ങൾ സുഹൃത്തുക്കളോട് തമാശയായി പങ്കുവക്കാറുണ്ടെന്നുമായിരുന്നു സേജലിന്റെ പ്രതികരണം.
മരണപ്പെട്ട വ്യക്തികളുടെ ശരീരത്തോട് കാണിക്കേണ്ട അടിസ്ഥാനപരമായ മാന്യതയും ഡോക്ടർമാർ കാത്തുസൂക്ഷിക്കേണ്ട പ്രൊഫഷണൽ കോഡും ഇവർ പൂർണ്ണമായും ലംഘിച്ചുവെന്ന് മെഡിക്കൽ രംഗത്തുള്ളവർ തന്നെ ചൂണ്ടിക്കാണിക്കുന്നു. വിനോദത്തിന് വേണ്ടി മൃതദേഹങ്ങളെ ഇത്തരത്തിൽ അധിക്ഷേപിച്ച ഡോക്ടറുടെ നടപടിക്കെതിരെ കടുത്ത ജനരോഷമാണ് ഉയർന്നത്.
"കോമഡി ഷോയിൽ പങ്കെടുത്തപ്പോൾ തനിക്കുണ്ടായ ആവേശത്തിൽ ചിന്താശൂന്യമായി സംസാരിച്ചുപോയതാണ്. ഒരു മെഡിക്കൽ വിദ്യാർത്ഥിയോ പ്രൊഫഷണലോ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് താൻ ചെയ്തത്. വിനോദത്തിന് വേണ്ടിയാണെങ്കിലും തന്റെ ഭാഗത്തുനിന്നുണ്ടായ ഈ പെരുമാറ്റത്തെ ന്യായീകരിക്കുന്നില്ല. ഹൃദയത്തിൽ തട്ടി മാപ്പ് ചോദിക്കുന്നു"- ഡോക്ടർ പറഞ്ഞു.










0 comments