ഒറാക്കിൾ 10000 ജീവനക്കാരെ പിരിച്ചുവിടുന്നു ? ഇന്ത്യക്കാരും ഉൾപ്പെടും

ടെക് ഭീമൻ 'ഒറാക്കിൾ' ആഗോളതലത്തിൽ 10000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സെപ്റ്റംബർ മാസത്തോടെ പിരിച്ചുവിടൽ നടപടികളിൽ വ്യക്തത വരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ആഗോളതലത്തിൽ 7,000 മുതൽ 10,000 വരെ തസ്തികകളെ ഇത് ബാധിച്ചേക്കാമെന്നാണ് പ്രാഥമിക കണക്കുകൾ. എന്നാൽ ഈ വാർത്ത ഒറാക്കിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാരെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്. എഞ്ചിനീയറിംഗ്, ക്ലൗഡ് സേവനങ്ങൾ, സാങ്കേതികവിദ്യ, കസ്റ്റമർ സപ്പോർട്ട് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വലിയൊരു വിഭാഗം ജീവനക്കാർ ഇന്ത്യയിലുണ്ട്. പിരിച്ചുവിടലിന്റെ സമയത്തെക്കുറിച്ചോ കൃത്യമായ എണ്ണത്തെക്കുറിച്ചോ ഏതെല്ലാം തസ്തികകളെയാണ് ബാധിക്കുകയെന്ന കാര്യത്തിലോ ഇപ്പോഴും പൂർണമായ ഉറപ്പില്ല.
"ഞങ്ങളുടെ പ്രവർത്തനങ്ങളിലുടനീളം എഐ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നത് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട്, ഇത് ഭാവിയിലും തുടർന്നേക്കാം" എന്ന് കമ്പനി തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ചെലവുകൾ ചുരുക്കാൻ വിവിധ ടീമുകളോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനി നിരവധി ജീവനക്കാരെ ഒഴിവാക്കിയിരുന്നു. 2026 മേയ് മാസത്തെ കണക്കനുസരിച്ച് ഒറാക്കിളിൽ ഏകദേശം 1,41,000 മുഴുവന്‍സമയ ജീവനക്കാരാണുള്ളത്. തൊട്ടുമുമ്പത്തെ വർഷം ഇത് 1,62,000 ആയിരുന്നു. അതായത്, കഴിഞ്ഞ 12 മാസത്തിനിടെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണത്തിൽ ഏകദേശം 21,000 പേരുടെ കുറവുണ്ടായി.
അതേസമയം ജീവനക്കാരെ പറഞ്ഞുവിടുമ്പോഴും എഐ തരംഗത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിൽ കമ്പനി വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ട്.









0 comments