print edition അഹമ്മദാബാദ് വിമാനദുരന്തത്തിന് ഒരാണ്ട്; ഓർമകളോട് പോരാടി വിശ്വാസ്

വിശ്വാസ് കുമാർ രമേഷ്
ലണ്ടൻ : മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിട്ടും ഭീതിദമായ ആ ഓർമ്മകളോട് ഇന്നും പോരാടുകയാണ് വിശ്വാസ് കുമാർ രമേഷ് എന്ന മുപ്പത്തൊമ്പതുകാരൻ. 2025 ജൂൺ 12-ന് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണപ്പോൾ രക്ഷപ്പെട്ട ഏകവ്യക്തി. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും കത്തിച്ചാന്പലായപ്പോൾ, ചോരപ്പാടുകൾ നിറഞ്ഞ ടി-ഷർട്ടും കൈയ്യിലൊരു മൊബൈൽ ഫോണുമായി തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്നും നിസ്സഹായനായി നടന്നുനീങ്ങിയ വിശ്വാസ്-കുമാർ ലോകത്തിന് വിശ്വസിക്കാൻ കഴിയാത്ത കാഴ്‌ചയായിരുന്നു.
ബ്രിട്ടനിലെ ലെസ്റ്ററിൽ കുടുംബത്തോടൊപ്പം കഴിയുന്ന വിശ്വാസ്-കുമാറിന് ദുരന്തത്തിൽ സഹോദരൻ അജയ്‌യെ നഷ്ടപ്പെട്ടു. വിമാനദുരന്തം ഒരു വ്യക്തിയെന്ന നിലയിൽ തന്നെ മാറ്റിമറിച്ചെന്ന് അദ്ദേഹം പറയുന്നു."ഞാൻ ജീവനോടെയുണ്ടെന്ന് എല്ലാവരും കാണുന്നുണ്ട്. എന്നാൽ അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ ഞാൻ അനുഭവിക്കുന്ന വേദനകൾ ആരും കാണുന്നില്ല. ശാരീരികമായും മാനസികമായും സാമ്പത്തികമായും ഞാൻ തകർന്നുപോയി. എന്റെ കുടുംബത്തെ താങ്ങിനിർത്താൻ ഇപ്പോഴും പൊരുതുകയാണ്' വിശ്വാസ്-കുമാർ പറയുന്നു.
പറന്നുയർന്ന് വെറും 32 സെക്കൻഡുകൾക്കകമാണ് ബോയിങ് വിമാനം തകർന്നത്. അഹമ്മദാബാദിലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറങ്ങി. വിമാനത്തിലുണ്ടായിരുന്നവർക്ക് പുറമെ കെട്ടിടത്തിലുണ്ടായിരുന്ന 19 പേരുൾപ്പെടെ ആകെ 260 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ലോകത്തെ ഞെട്ടിച്ച വിമാന ദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ട് ഇനിയും കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടില്ല. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ(എഎഐബി) അന്വേഷണം എങ്ങുമെത്തിയിട്ടില്ല.










0 comments