അസമിൽ രണ്ടരക്കോടി രൂപയുടെ നിരോധിത യാബ ഗുളികകളുമായി ഒരാൾ പിടിയിൽ; അഞ്ചുദിവസത്തിനിടെ പിടികൂടിയത് അഞ്ച് കോടിയിലധികം രൂപയുടെ ടാബ്‍ലറ്റ്

പ്രതീകാത്മകചിത്രം
ഗുവഹത്തി : അസമിൽ വിപണിയിൽ 2.4 കോടി രൂപ വിലമതിക്കുന്ന യാബ ഗുളികകളുമായി ഒരാൾ പിടിയിലായി. ശനിയാഴ്ച അസമിലെ ശ്രീഭൂമി ജില്ലയിൽ നിന്നാണ് നിരോധിത യാബ ഗുളികകൾ പിടികൂടിയത്. പിടിയിലായ വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. നിയന്ത്രിത ലഹരിവസ്തു നിയമപ്രകാരം ഷെഡ്യൂൾ II പദാർഥമായ മെത്താംഫെറ്റാമൈനും ഉയർന്ന അളവിൽ കഫീനും അടങ്ങിയിട്ടുള്ളതിനാൽ യാബ ഗുളികകൾ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.
നാലു ദിവസം മുമ്പ് സമാനമായി അസമിലെ സിൽചാറിൽ നിന്ന് യാബ ടാബ്‍ലറ്റുകൾ പിടികൂടിയിരുന്നു. 2.9 കോടി രൂപ വിലമതിക്കുന്ന 29,000 യാബ ടാബ്‍ലറ്റുകളാണ് പിടികൂടിയത്. സിൽച്ചറിലെ രാംനഗർ പ്രദേശത്ത് നടത്തിയ മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനിലാണ് ഗുളികളുമായി ഒരാൾ പിടിയിലായത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വഴിയാണ് വിദേശത്തുനിന്നുമെത്തുന്ന യാബ ഗുളികകൾ പതിവായി രാജ്യത്തേക്ക് കടത്തുന്നത്. ശനിയാഴ്ച നടന്ന ഓപ്പറേഷനിലും യാബ ഗുളികകൾ പിടികൂടിയതോടെ ഇതുവരെ അഞ്ച് ദിവസത്തിനിടെ അഞ്ച് കോടിയിലധികം രൂപ വിലമതിക്കുന്ന യാബ ഗുളികകളാണ് അസമിൽ നിന്ന് പിടികൂടിയത്.










0 comments