ഒഡീഷയിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; അമ്മയും മകളും മരിച്ചു

ഭുവനേശ്വർ : ഒഡീഷയിലെ കട്ടക്കിന് സമീപം പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അമ്മയും മകളും മരിച്ചു. വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ സ്ഫോടനത്തിൽ യുവതിയും മൂന്ന് വയസ്സുള്ള മകളുമാണ് മരിച്ചത്. മറ്റൊരു കുടുംബാംഗത്തിന് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ജഗത്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മഹാജൻപൂർ ഗ്രാമത്തിലാണ് സംഭവം.
സുധാൻസുബല നായക്, മകൾ സ്തിതപ്രംഗ്യ നായക് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. സ്ഫോടനത്തിൽ ഇവരുടെ ബന്ധുവായ ഭാരതി നായക്കിന് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ വീട്ടിൽ പടക്കം സൂക്ഷിച്ചിരുന്നതായും സ്ഫോടനം നടന്ന സമയത്ത് കുടുംബാംഗങ്ങൾ പടക്കം നിർമിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ രണ്ട് മുറികൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് മൂന്നുപേരെയും എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു. ഭാരതി നായക് വെന്റിലേറ്ററിൽ ചികിത്സയിലാണ്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.










0 comments