ഒഡിഷയിൽ ഐഎഎസ് ഉദ്യോഗസ്ഥ ഭിന്നശേഷിക്കാരനിൽ നിന്ന് 95 ലക്ഷം തട്ടിയെടുത്തെന്ന് പരാതി

ആരാധനാ ദാസ് ഐഎഎസ് | Photo credit: NDTV
ഭുവനേശ്വർ: ഒഡീഷ ആഭ്യന്തര വകുപ്പിലെ അഡീഷണൽ സെക്രട്ടറി പദവിയിലിരിക്കുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ അരാധന ദാസിനെതിരെ 95 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണം. കട്ടക്ക് ജില്ലയിലെ സിഡിഎ (കട്ടക്ക് ഡെവലപ്മെന്റ് അതോറിറ്റി) പരിധിയിൽ ഭൂമി വാഗ്ദാനം ചെയ്ത് ഭിന്നശേഷിക്കാരനായ കമൽ കുമാർ ഭൗസിങ്ക എന്നയാളിൽ നിന്ന് പണം തട്ടിയെടുക്കുകയും തുടർന്ന് വധഭീഷണി മുഴക്കുകയും ചെയ്തതായാണ് പരാതി.
പരാതിക്കാരന്റെ ഭാര്യ ബീന ഭൗസിങ്കയാണ് ബാങ്ക് ഓഫ് ഇന്ത്യ വഴി രണ്ട് തവണകളിലായി തുക കൈമാറിയത്. പണമായി കൈമാറിയ തുകയ്ക്ക് പുറമെയാണിത്. എന്നാൽ ഭൂമി ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ട ഉദ്യോഗസ്ഥ, കൈപ്പറ്റിയ പണം സ്വന്തം ആവശ്യങ്ങൾക്കായി ചെലവഴിച്ചെന്നും തിരികെ നൽകാൻ തയ്യാറായില്ലെന്നും പോലീസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പണം തിരികെ ചോദിച്ചപ്പോൾ മോശം ഭാഷയിൽ സംസാരിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായും പരാതിയിലുണ്ട്.
സംഭവത്തിൽ സിഡിഎ ഫേസ്-II പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയുടെ സാമ്പത്തിക കൈമാറ്റം നടന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥ തയ്യാറാകുന്നില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.
സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുള്ള ചട്ടങ്ങൾ പ്രകാരം, അരാധന ദാസിനെതിരെ തുടർനടപടികൾക്കായി പോലീസ് കമ്മീഷണറേറ്റ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. ആഭ്യന്തര വകുപ്പിനും ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിനും ഇത് സംബന്ധിച്ച് കത്തയച്ചു. മുമ്പ് റവന്യൂ, ഭവന നിർമ്മാണ വകുപ്പുകളിൽ പ്രധാന പദവികൾ വഹിച്ചിരുന്ന ഉദ്യോഗസ്ഥയാണ് ആരോപണവിധേയയായ അരാധന ദാസ്.










0 comments