കേരളം കാത്തിരിക്കുക 25 ദിവസം
അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ഒരേ ദിവസം

ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലും ഏപ്രിലിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്ത് വരുന്നത് ഒരേ ദിവസമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമ സമ്മേളനത്തിൽ പ്രഖ്യാപിച്ചതനുസരിച്ച് മെയ് നാലിനാണ് വോട്ടെണ്ണൽ.
നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെയുള്ള 824 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെണ്ണൽ മെയ് 4-ന് നടക്കുമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ പറഞ്ഞു.
കേരളം,തമിഴ്നാട്,പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമാണ് തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്.
25 ലക്ഷം പോളിങ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 2.19 ലക്ഷം പോളിങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ്. 30,471 പോളിങ് സ്റ്റേഷനുകൾ. ഇവയിൽ എല്ലാമായി 14.4 കോടി വോട്ടര്‍മാരാണ് ഇത്രയും സംസ്ഥാനങ്ങളിലെ ഫലം നിശ്ചയിക്കുക.
കേരളം കാത്തിരിക്കുക 25 ദിവസം
ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് പൂര്‍ത്തിയായാൽ കേരളം ഏകദേശം നാലാഴ്ചയോളം ഫലമറിയാനായി കാത്തിരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് വോട്ടെടുപ്പിന് 24 ദിവസവും അത് കഴിഞ്ഞ് വോട്ടെണ്ണലിന് 25 ദിവസവും ഇടവേളകൾ.
സംസ്ഥാനത്ത് 2.70 കോടി വോട്ടര്‍മാരാണ്. 1.38 കോടി വോട്ടര്‍മാര്‍ എന്ന സംഖ്യയിൽ സ്ത്രീകളാണ് മുന്നിൽ. പുരുഷ വോട്ടര്‍മാര്‍ 1.31 കോടി. ട്രാൻസ് വിഭാഗത്തിൽ 277 വോട്ടര്‍മാരും ഉൾപ്പെടുന്നു.
പശ്ചിമ ബംഗാളിന്
മൂന്ന് ദിവസത്തെ ഇടവേള മാത്രം
ഈ അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി മെയ് മാസത്തിൽ പൂര്‍ത്തിയാവാനിരിക്കയാണ്. പുതുച്ചേരി സഭയ്ക്ക് ജൂൺ വരെ കാലാവധിയുണ്ട്. പശ്ചിമ ബംഗാൾ: 2026മെയ് 7, തമിഴ്നാട്: 2026മെയ് 10,അസം: 2026മെയ് 20,കേരളം: 2026മെയ് 23,പുതുച്ചേരി: 2026ജൂൺ 15എന്നിങ്ങനെയാണ് കാലാവധി. പശ്ചിമ ബംഗാളിന് ഫല പ്രഖാപനം കഴിഞ്ഞ് മൂന്ന് ദിവസത്തെ ഇടവേള മാത്രം. മെയ് ഏഴിന് സഭയുടെ കാലാവധി അവസാനിക്കും.









0 comments