ബിഹാറിൽ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി പദത്തിലേക്ക്; അധികാര കൈമാറ്റത്തിനൊരുങ്ങി നിതീഷ് കുമാർ

പട്ന: ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് പകരം ബിജെപിയുടെ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി പദത്തിലേക്ക്. തന്റെ പിൻഗാമിയായി ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയെ നിതീഷ് തന്നെയാണ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച സഹർസയിൽ നടന്ന'സമൃദ്ധി യാത്ര'ക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഈ രാഷ്ട്രീയ മാറ്റം പരസ്യമായി പ്രഖ്യാപിച്ചത്.
ബിജെപിയിൽ നിന്ന് നിത്യാനന്ദ് റായ് ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും നിതീഷ് കുമാറിന്റെ പരസ്യമായ പിന്തുണ ചൗധരിക്ക് വലിയ മുൻതൂക്കം നൽകുന്നു.
രണ്ട് പതിറ്റാണ്ടുകാലം ബീഹാർ രാഷ്ട്രീയത്തിന്റെ അമരത്തിരുന്ന നിതീഷ് കുമാർ മുഖ്യമന്ത്രി പദം ഒഴിയുന്നതോടെ സംസ്ഥാനത്ത് ബിജെപിയുടെ പിടിച്ചടക്കൽ തന്ത്രം വിജയത്തിലേക്ക് എത്തുകയാണ്. ഇതര രാഷ്ട്രീയ പാര്‍ടികളിൽ നിന്നും നേതാക്കളെ ഭീഷണിപ്പെടുത്തിയും അന്വേഷണങ്ങളിൽ കുരുക്കിയും പുറത്ത് ചാടിക്കുമ്പോൾ സഖ്യകക്ഷികളെ സാവധാനം വിഴുങ്ങുന്നു.ഇതിൽ അവസാനത്തെ ഇരയായിരിക്കയാണ് നിതീഷ്.
ബിഹാറിൽ ബിജെപിയുടെ ജാതി രാഷ്ട്രീയം
മാർച്ച്16-ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.സഹർസയിലെ പ്രസംഗത്തിനിടെ സാമ്രാട്ട് ചൗധരിയുടെ തോളിൽ കൈവെച്ച നിതീഷ് കുമാർ, "ഇനി എല്ലാം ഇദ്ദേഹം നോക്കിക്കൊള്ളും"എന്ന തരത്തിലുള്ള സന്ദേശമാണ് ജനങ്ങൾക്ക് നൽകിയത്.
ഭാരതീയ ജനതാ പാർട്ടി(BJP)നേതാവായ സാമ്രാട്ട് ചൗധരിയെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന് പിന്നിൽ കൃത്യമായ ജാതി സമവാക്യങ്ങളുണ്ട്. ബീഹാറിലെ പിന്നാക്ക വിഭാഗങ്ങളിൽ(OBC)യാദവർ കഴിഞ്ഞാൽ ഏറ്റവും വലിയ വോട്ട് ബാങ്കായ കുശ്വാഹ (കോയേരി) സമുദായത്തിൽ നിന്നുള്ള നേതാവാണ് അദ്ദേഹം. നിതീഷ് കുമാറിന്റെ കുർമി സമുദായവും കുശ്വാഹ വിഭാഗവും തമ്മിലുള്ള പരമ്പരാഗതമായ രാഷ്ട്രീയ ഐക്യം ജെഡിയുവിന്റെ പിൻബലമായിരുന്നു. ഇതിനെ വരും തെരഞ്ഞെടുപ്പുകളിൽ എൻഡിഎ സഖ്യത്തിലേക്ക് എത്തിക്കയാണ്.










0 comments