എതിരാളിയെ കൊലപ്പെടുത്താൻ ഗൂഢാലോചന; ഒമ്പത് പേർ അറസ്റ്റിൽ

ജംഷഡ്പുർ: എതിർസംഘാംഗത്തെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ജാർഖണ്ഡിലെ ജംഷഡ്പുരിൽ ഒമ്പതുപേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ഒരാളെയും പൊലീസ് പിടികൂടി.
കുറ്റകൃത്യങ്ങളിലും ലഹരിമരുന്ന് വിൽപ്പനയിലും ഉൾപ്പെട്ടിട്ടുള്ള മുഹമ്മദ് ഖുർഷിദ് കൂട്ടാളികളുമായി ചേർന്ന് എതിരാളിയെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഗരീബ് നവാസ് കോളനിക്ക് സമീപത്തെ റെയിൽവേ പാലത്തിനടിയിൽ നടത്തിയ പരിശോധനയിൽ ഖുർഷിദ് ഉൾപ്പെടെ അഞ്ചുപേരെ പിടികൂടി.
ഇവരിൽനിന്ന് നാടൻ തോക്ക്, മാഗസിൻ, നാല് വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തു. ചോദ്യംചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജുഗ്സലൈ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഈദ്ഗാഹ് മൈതാനത്തുനിന്നാണ് മറ്റ് അഞ്ചുപേരെ പിടികൂടിയത്.
മുൻ കൂട്ടാളിയായ മുഹമ്മദ് നിസാം ലഹരിമരുന്ന് വാങ്ങാനായി ഖുർഷിദിൽനിന്ന് പണം വാങ്ങിയെങ്കിലും തിരികെ നൽകിയില്ലെന്ന് പൊലീസ് പറഞ്ഞു. ഖുർഷിദിന്റെ കാമുകിയെ നിസാം വിവാഹം കഴിച്ചതും ഇരുവരും തമ്മിലുള്ള വൈരാഗ്യം വർധിപ്പിച്ചു. നിസാം ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി.









0 comments