നേപ്പാൾ പ്രളയം: മരണസംഖ്യ 1,280 ആയി; കണ്ടെടുത്ത പല മൃതദേഹങ്ങളും ജീർണിച്ച അവസ്ഥയിൽ

image courtesy :PTI
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിലും മണ്ണടിച്ചിലിലും മരിച്ചവരുടെ എണ്ണം 1,280 ആയി ഉയർന്നു. ദുരന്തത്തിൽ 5,600ലധികം ആളുകളെ കാണാതായിട്ടുണ്ട്. ഇതിൽ 550ലധികം വിദേശ പൗരന്മാരും ഉൾപ്പെടുന്നു. നേപ്പാളിൽ ഇതുവരെ 1,252 മൃതദേഹങ്ങൾ കണ്ടെടുത്തു. ടിബറ്റ് മേഖലയിൽ 21 പേരുടെ മരണം സ്ഥിരീകരിച്ചു.
നേപ്പാളിലെ രസൂവ ജില്ലയിലെ ഹൈഡ്രോ പവർ പദ്ധതികളുടെ ടണലുകൾക്കുള്ളിൽ നൂറുകണക്കിന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. വലിയ പവർ ഹൗസുകൾ പൂർണമായി വെള്ളത്തിനടിയിലായിട്ടില്ലെന്ന നിഗമനത്തിലാണ് സൈന്യവും രക്ഷാസേനയും. പ്രദേശങ്ങളിലെല്ലാം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണും അവശിഷ്ടങ്ങളും നീക്കി വരികയാണ്.
കാഠ്മണ്ഡുവിൽ കണ്ടെടുത്ത പല മൃതദേഹങ്ങളും ജീർണിച്ച അവസ്ഥയിലാണ്. ശരീരത്തിലെ ടാറ്റൂകൾ, ആഭരണങ്ങൾ എന്നിവയുടെ സഹായത്തോടെയും ഡിഎൻഎ പരിശോധനയിലൂടെയുമാണ് മൃതദേഹങ്ങൾ തിരിച്ചറിയുന്നത്. ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ സിപ് ലൈനുകളും ഹെലികോപ്റ്ററുകളുകളുമാണ് ഉപയോഗിക്കുന്നത്. ദുരന്തത്തിൽ 2.2 ദശലക്ഷം ടൺ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതായി ഐക്യരാഷ്ട്രസഭയുടെ യുഎൻഡിപി വിലയിരുത്തുന്നു.
ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനൊപ്പം പുനരധിവാസ പ്രവർത്തനങ്ങളും ആരംഭിച്ചതായി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ വ്യക്തമാക്കി. പ്രളയത്തിൽ പൂർണ്ണമായി തകർന്ന 7,500 വീടുകൾ ഉൾപ്പെടെ ആകെ 20,000 വീടുകൾ പുനർനിർമ്മിക്കേണ്ടി വരുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദുരന്തമുണ്ടായ പഴയ സ്ഥലങ്ങളിൽ വീണ്ടും നിർമ്മാണം നടത്തുന്നത് സുരക്ഷിതമല്ലാത്തതിനാൽ മാറ്റിപ്പാർപ്പിക്കാൻ പുതിയ സുരക്ഷിത മേഖലകൾ കണ്ടെത്തുകയാണ്.









0 comments