print edition നീറ്റിൽ നീറിപ്പൊലിഞ്ഞ് 14 വിദ്യാർഥികൾ

പ്രതീകാത്മക ചിത്രം

സ്വന്തം ലേഖകൻ
Published on Jun 19, 2026, 02:09 AM | 1 min read
ന്യൂഡൽഹി: നീറ്റ് ചോദ്യചോർച്ചയെത്തുടർന്നുള്ള മാനസിക സമ്മർദം മൂലം ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നു. വ്യാഴാഴ്ച മരിച്ച രണ്ട് കുട്ടികളുൾപ്പെടെ പരീക്ഷ റദ്ദാക്കിയതിനുശേഷം 14 നീറ്റ് വിദ്യാർഥികളാണ് ജീവനൊടുക്കിയത്. ലഖ്‌നൗ ഐഷാബാഗിലെ ശിവാനി യാദവ് (17), അഹമ്മദാബാദിലെ കഹാൻ പട്ടേൽ(18) എന്നിവരാണ് വ്യാഴാഴ്ച മരിച്ചത്.
പരീക്ഷ റദ്ദാക്കിയത് ശിവാനിയെ വളരെയധികം സമ്മർദത്തിലാക്കിയെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കുകയുമായിരുന്നെന് കുടുംബം പറഞ്ഞു. പുനഃപരീക്ഷയ്‌ക്ക് മൂന്നുദിവസം മാത്രം ശേഷിക്കെ കെട്ടിടത്തിൽനിന്ന് ചാടിയാണ് കഹാൻ പട്ടേൽ ആത്മഹത്യ ചെയ്തത്. യുപി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കുപുറമേ കേരളം, രാജസ്ഥാൻ, ഗോവ, ഡൽഹി, കർണാടക, മഹാരാഷ്‌ട്ര, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് വിദ്യാർഥികൾ ആത്മഹത്യ ചെയ്തത്.
ഇത്രയുംപേരുടെ ജീവൻ പൊലിഞ്ഞിട്ടും കുറ്റബോധവുമില്ലാതെയാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. പരീക്ഷാവീഴ്‌ചയുടെ ധാർമിക ഉത്തരവാദിത്വമേറ്റെടുക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധമുയർന്നിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് പ്രധാനമന്ത്രി. സംഘപരിവാറുകാരനായ പ്രദീപ് കുമാർ ജോഷി എൻടിഎ ചെയർമാനായി തുടരുകയാണ്.
എസ്‌എഫ്‌ഐ മാർച്ച് ഇന്ന്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം, നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡൽഹിയിൽ വെള്ളിയാഴ്ച എസ്‌എഫ്‌ഐ മാർച്ച്. അഞ്ച് ലക്ഷം പേരുടെ ഒപ്പുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്കാണ് മാർച്ച് ചെയ്യുക. ‘ഇനഫ് ഇൗസ് ഇനഫ്’ എന്ന ക്യാമ്പയിനിലൂടെയാണ് ഒപ്പുശേഖരിച്ചത്.










0 comments