ടേബിളിൽ കയറി നൃത്തം ചെയ്തത് തടഞ്ഞു; ഹോട്ടൽ അടിച്ചുതകർത്ത് എൻസിപി പ്രവർത്തകർ

മുംബൈ: മഹാരാഷ്ട്രയിലെ ഉസ്മാനാബാദിൽ ഹോട്ടൽ ജീവനക്കാരെ ആക്രമിക്കുകയും ഫർണിച്ചറുകൾ അടിച്ചുതകർക്കുകയും ചെയ്ത് എൻസിപി (അജിത് പവാർ വിഭാഗം) പ്രവർത്തകർ. പുലർച്ചെ ഒരു മണിയോടെ ഉമാച്ചിവാടി ഗ്രാമത്തിലെ 'ആയിസാഹേബ്' ഹോട്ടലിലാണ് സംഭവം.
ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ പാത്രൂഡ് മണ്ഡലത്തിൽ നിന്നും വിജയിച്ച എൻസിപി സ്ഥാനാർത്ഥി അമോൽ ഭോരെയുടെ വിജയാഘോഷത്തിന്റെ ഭാഗമായാണ് പ്രവർത്തകർ ഹോട്ടലിലെത്തിയത്. മൂന്ന് വാഹനങ്ങളിലായെത്തിയ സംഘം ഹോട്ടലിനുള്ളിലെ ടേബിളുകളിൽ കയറി നൃത്തം ചെയ്യുകയും വലിയ തോതിൽ ബഹളമുണ്ടാക്കുകയും ചെയ്തു. ഇത് ഹോട്ടൽ മാനേജ്‌മെന്റ് ചോദ്യം ചെയ്യുകയും തടയാൻ ശ്രമിക്കുകയും ചെയ്തതോടെ സംഘം അക്രമാസക്തരാവുകയായിരുന്നു.
വാഹനങ്ങളിൽ നിന്ന് കമ്പുകളും വടികളുമായി ഇറങ്ങിയ പ്രവർത്തകർ ഹോട്ടലിന്റെ മുൻഭാഗവും അകത്തെ ഫർണിച്ചറുകളും തല്ലിത്തകർത്തു. ഹോട്ടലിനുള്ളിലെ ടേബിളുകൾ മറിച്ചിടുകയും സാധനങ്ങൾ വലിച്ചെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഹോട്ടൽ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.










0 comments