സോജില പാസിൽ മഞ്ഞുവീഴ്ച; ഏഴ് മരണം, അഞ്ച് പേർക്ക് പരിക്ക്; ശ്രീനഗർ-ലേ ഹൈവേ അടച്ചു

ശ്രീനഗർ: ജമ്മു കശ്മീരിനെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന സോജില പാസിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിൽ ഏഴ് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ശ്രീനഗർ-ലേ ദേശീയ പാതയിലെ സീറോ പോയിന്റിന് സമീപമാണ് അപകടമുണ്ടായത്.
മഞ്ഞുവീഴ്ചയെത്തുടർന്ന് അഞ്ച് വാഹനങ്ങൾ മഞ്ഞിനടിയിൽപ്പെട്ടതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. ശ്രീനഗറിൽ നിന്ന് കാർഗിലിലേക്ക് പോവുകയായിരുന്ന യാത്രാ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ലഡാക്ക് ഭാഗത്താണ് മഞ്ഞിടിച്ചിൽ ഉണ്ടായതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അപകടത്തിന് പിന്നാലെ ശ്രീനഗർ-ലേ പാത പൂർണ്ണമായും അടച്ചു. അപകടം നടന്ന ഉടൻ തന്നെ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ, പൊലീസ്, ദുരന്തനിവാരണ സേന, സൈന്യം എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. മഞ്ഞിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പരിക്കേറ്റവരെ ദ്രാസ്, കാർഗിൽ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം നേരിട്ട് വിലയിരുത്താൻ കാർഗിൽ ഡിസിക്കും എസ്എസ്പിക്കും ഗവർണർ നിർദ്ദേശം നൽകി.
സമുദ്രനിരപ്പിൽ നിന്ന് 11,500 അടി ഉയരത്തിലുള്ള സോജില പാസിൽ ശൈത്യകാലത്ത് മഞ്ഞുവീഴ്ച പതിവാണ്. ഇത് പരിഹരിക്കാനായി 14.2 കിലോമീറ്റർ ദൈർഘ്യമുള്ള സോജില ടണലിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.










0 comments