കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച; വ്യോമഗതാഗതം തടസ്സപ്പെട്ടു, എട്ട് വിമാനങ്ങൾ റദ്ദാക്കി

ശ്രീനഗർ: ജമ്മു കശ്മീരിൽ തുടരുന്ന കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ജനജീവിതം ദുസ്സഹമാകുന്നു. മോശം കാലാവസ്ഥയും മഞ്ഞുവീഴ്ചയും കാരണം ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള എട്ട് വിമാന സർവീസുകൾ റദ്ദാക്കി.
ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. റൺവേയിൽ മഞ്ഞ് അടിഞ്ഞുകൂടിയ സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിലും വിമാനത്താവളം താൽക്കാലികമായി അടച്ചിടേണ്ടി വന്നിരുന്നു.
സമാനമായ സ്ഥിതിയാണ് ഇപ്പോഴും തുടരുന്നത്. വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രക്കാർക്ക് വിമാനക്കമ്പനികൾ കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് സമയം പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.
കശ്മീരിന് പുറമെ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അതിശൈത്യവും ശക്തമായ മഞ്ഞുവീഴ്ചയും തുടരുകയാണ്. മഞ്ഞുവീഴ്ച റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചു.
ഹിമാചൽ പ്രദേശിലെ മണാലിയിൽ എട്ട് കിലോമീറ്ററിലധികം ദൂരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് ഉത്തരാഖണ്ഡ് ഭരണകൂടം നിർദ്ദേശിച്ചു.










0 comments