ad
Deshabhimani

സ്കൂൾ ഫീസ് വർധനയ്ക്കെതിരെ ഡൽഹിയിൽ രക്ഷിതാക്കളുടെ പ്രതിഷേധം; വിദ്യാർത്ഥികളെ പുറത്താക്കിയതായി പരാതി

Delhi.jpg
വെബ് ഡെസ്ക്

Published on Mar 28, 2026, 06:47 AM | 1 min read

ന്യൂഡൽഹി: ഭീമമായ ഫീസ് വർധനയെച്ചൊല്ലി ഡൽഹിയിലെ മയൂർ വിഹാർ സൽവാൻ പബ്ലിക് സ്കൂളിന് മുന്നിൽ രക്ഷിതാക്കളുടെ വൻ പ്രതിഷേധം. വർധിപ്പിച്ച ഫീസ് നൽകാത്തതിന്റെ പേരിൽ നാൽപ്പതോളം വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയതായും പരീക്ഷാ ഫലം തടഞ്ഞുവെച്ചതായും ആരോപിച്ചാണ് രക്ഷിതാക്കൾ തെരുവിലിറങ്ങിയത്.


കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്കൂൾ അധികൃതർ 57 ശതമാനത്തോളം ഫീസ് വർധിപ്പിച്ചതായാണ് പരാതി. ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷന്റെ അനുമതിയില്ലാതെയാണ് ഈ വർധന നടപ്പിലാക്കിയതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. പരീക്ഷ എഴുതാൻ അനുവദിച്ചെങ്കിലും വിദ്യാർത്ഥികളുടെ ഫലം സ്കൂൾ പോർട്ടലിൽ പ്രസിദ്ധീകരിച്ചില്ലെന്നും, ഫീസ് കുടിശ്ശിക ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളുടെ പേര് സ്കൂൾ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്തതായും പ്രതിഷേധക്കാർ പറഞ്ഞു.


സർക്കാർ അംഗീകരിച്ച തുകയേക്കാൾ 57% അധികമാണ് സ്കൂൾ ഈടാക്കുന്നത്. ഫീസ് നൽകാൻ വൈകിയ കുട്ടികളെ ക്ലാസിൽ കയറ്റാതെ തിരിച്ചയച്ചു. ചില കുട്ടികൾക്ക് മാർക്ക് ലിസ്റ്റും ടിസിയും നൽകുന്നില്ല. ഫീസിന്റെ പേരിൽ ഒരു കുട്ടിയെയും പുറത്താക്കാനോ ഫലം തടയാനോ അനുവദിക്കില്ലെന്ന് അധികൃതർ ഉറപ്പുനൽകി.


എന്നാൽ, 2015-16 കാലയളവിലെ ഫീസ് ഘടനയുമായി 2026-ൽ സ്കൂൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. ഡൽഹി സ്കൂൾ എഡ്യൂക്കേഷൻ ആക്ട് പ്രകാരം കുടിശ്ശിക വരുത്തുന്ന വിദ്യാർത്ഥികളെ പുറത്താക്കാൻ അധികാരമുണ്ടെന്നും സ്കൂൾ പ്രിൻസിപ്പൽ അവകാശപ്പെട്ടു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home