പഞ്ചാബിൽ ദേശീയ കബഡി താരം വെടിയേറ്റ് മരിച്ചു

ലുധിയാന: പഞ്ചാബിൽ ദേശീയ കബഡി താരം തേജ്‌പാൽ സിംഗ് (26) വെടിയേറ്റ് മരിച്ചു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികവിവരമെന്ന് പൊലീസ് അറിയിച്ചു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ജഗ്രാവോൺ പട്ടണത്തിൽ നടുറോഡിൽ ആയിരുന്നു കൊലപാതകം.
ജഗ്രാവോണിന് സമീപമുള്ള ഗിദ്ദർവിന്ദി ഗ്രാമവാസിയാണ് കൊല്ലപ്പെട്ട തേജ്പാൽ സിംഗ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഒരു വെള്ള സ്വിഫ്റ്റ് കാറിലെത്തിയ മൂന്നോ നാലോ പേരടങ്ങുന്ന സംഘമാണ് തേജ്പാലിന് നേരെ വെടിയുതിർത്തത്. വെടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തേജ്പാലിന് പ്രതികളുമായി മുൻപ് ചില തർക്കങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇത് പൊലീസിൽ അറിയിച്ചിരുന്നില്ലെന്നും ലുധിയാന റൂറൽ എസ്എസ്പി പറഞ്ഞു. റൂമി ഗ്രാമത്തിലെ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൊഗാ സ്വദേശിയായ മറ്റൊരാളും സംഘത്തിലുണ്ടായിരുന്നതായി സംശയിക്കുന്നു.
തിരിച്ചറിഞ്ഞ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും എസ്എസ്പി അറിയിച്ചു. ജഗ്രാവോൺ സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments