സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികൾക്ക് പരോൾ അനുവദിക്കരുതെന്ന് ദേശീയ വനിതാ കമ്മീഷൻ

ദേശീയ വനിതാ കമ്മീഷൻ | image credit: business standard
ന്യൂഡൽഹി : സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികൾക്ക് പരോൾ അനുവദിക്കരുതെന്നത് പൂർണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്യാനൊരുങ്ങി ദേശീയ വനിതാ കമ്മീഷൻ. ബലാത്സംഗം, ലൈംഗികാതിക്രമം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്ക് പരോൾ പൂർണ്ണമായും നിരോധിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹത്കർ പറഞ്ഞതായി ദി സ്ക്രോൾ റിപ്പോർട്ട് ചെയ്തു.
ഇത്തരം കുറ്റകൃത്യങ്ങളിൽ നീതി നടപ്പാക്കൽ സംവിധാനം ശക്തിപ്പെടുത്തുന്നതിന് സമഗ്രവും വ്യവസ്ഥാപരവുമായ പരിഷ്കാരങ്ങൾ കമ്മീഷൻ ശുപാർശ ചെയ്യുമെന്നും രഹത്കർ കൂട്ടിച്ചേർത്തു. പൂനെയിൽ നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി മുൻപ് പോക്സോ കേസിൽ പരോളിലിറങ്ങിയ ആളാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് കമ്മീഷന്റെ നീക്കം.
ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് വിചാരണ കോടതികൾ സ്ഥാപിക്കുക, വിഷയത്തിൽ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണങ്ങളിലും വിചാരണകളിലും ഏകോപനം മെച്ചപ്പെടുത്തുക എന്നിവ ശുപാർശകളിൽ ഉൾപ്പെടുത്തും. തെളിവുകൾ പരിശോധിക്കുന്നതിനും സാക്ഷി മൊഴികൾ രേഖപ്പെടുത്തുന്നതിനും അന്വേഷണങ്ങൾ പൂർത്തിയാക്കുന്നതിനുമുള്ള സമയബന്ധിതമായ ഒരു സംവിധാനവും ആവശ്യപ്പെടും. സംസ്ഥാന പോലീസ് അധികാരികൾ ആവർത്തിച്ച് കുറ്റം ചെയ്യുന്നവരെ തുടർച്ചയായി നിരീക്ഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെടുന്നു.










0 comments