print edition ഭോജ്‌ശാല വിധിയിൽ പുനഃപരിശോധന വേണമെന്ന് ആവശ്യം; തിരക്കിട്ട് പ്രാർഥന, വിവാദം

ന്യൂഡൽഹി: ഭോജ്‌ശാലയിലെ പൗരാണിക നിർമിതി ക്ഷേത്രമാണെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധിക്ക് പിന്നാലെ ഹിന്ദു വിഭാഗം പ്രാർഥനയാരംഭിച്ചു. ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതിയോടെയുള്ള തിരക്കിട്ട നടപടി വിവാദമായി.
ഞായറാഴ്‌ച ഇവിടെ സരസ്വതി വിഗ്രഹം സ്ഥാപിച്ചിരുന്നു. തുടർന്ന് പ്രാർഥനയും. ഇതോടെ സുപ്രീംകോടതി ഇടപെടാൻ മടിക്കുമെന്നാണ് എഎസ്‌ഐ കണക്കുകൂട്ടൽ.
ഭോജ്‌ശാല സമുച്ചയം സരസ്വതി ക്ഷേമാണെന്ന നിലപാടാണ് ചില തീവ്ര ഹിന്ദുസംഘടനകൾക്കുള്ളത്. സമുച്ചയത്തെ കമാൽ മൗല മസ്‌ജിദായാണ് മുസ്ലീം വിശ്വാസികൾ പരിഗണിക്കുന്നത്. വെള്ളിയാഴ്‌ച നമാസിനും ചൊവ്വാഴ്‌ച സരസ്വതി പൂജയ്‌ക്കും എഎസ്‌ഐ നേരത്തേ അനുമതി നൽകിയിരുന്നു.
2024 മാർച്ചിൽ സമുച്ചയത്തിൽ പരിശോധന നടത്താൻ ഹൈക്കോടതി എഎസ്‌ഐക്ക് നിർദേശം നൽകി. 98 ദിവസത്തെ പരിശോധനയ്‌ക്ക് ശേഷം ആ വർഷം ജൂലൈയിൽ 2000 പേജ് വരുന്ന റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി.
പൗരാണിക ക്ഷേത്രങ്ങളുടെ അവശിഷ്‌ടം ഉപയോഗിച്ചാണ് സമുച്ചയം നിർമിച്ചതെന്നായിരുന്നു റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി.










0 comments