നഗരത്തിൽ മാലിന്യം കുന്നുകൂടുന്നു; നഗരസഭ നൽകുന്നത് വ്യാജ ഉറപ്പ്: ബിഎംസിക്കെതിരെ മുംബൈ ഹൈക്കോടതി

മുംബൈ: മുംബൈ നഗരത്തിൽ മാലിന്യം കുന്നുകൂടുന്നതിൽ നഗരസഭയ്‌ക്കെതിരെ മുംബൈ ഹൈക്കോടതി. മുനിസിപ്പൽ കോർപറേഷന്റെ മുഴുവൻ സംവിധാനങ്ങളും നിഷ്ക്രിയമായോ എന്ന് കോടതി ചോദിച്ചു. കഞ്ജൂർമാർഗ് ഡംപിങ് യാർഡിലെ മലിനീകരണവുമായി ബന്ധപ്പെട്ട് കണ്ണൻവാർ നഗറിലെ താമസക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഓരോ തവണയും നഗരസഭ നൽകുന്നത് വ്യാജമായ ഉറപ്പുകളാണ്. നിങ്ങൾക്ക് കൃത്യമായ ഒരു സംവിധാനം ഉണ്ടാകണം. ഇനിയും ഇത് തുടർന്നാൽ ഉദ്യോഗസ്ഥരെയും ഉത്തരവാദികളായി കണക്കാക്കി നിയമനടപടി സ്വീകരിക്കും. സ്ഥിരം മാലിന്യകൂമ്പാരമായി കിടക്കുന്ന സ്ഥലങ്ങളും നഗരത്തിലുണ്ട്.
നഗരസഭയുടെ ഭാഗത്ത് നിന്ന് ആരും തിരിഞ്ഞ് പോലും നോക്കുന്നില്ല. കാര്യങ്ങൾ കൃത്യമായി ചെയ്യാൻ ബിഎംസി കമ്മീഷന് നിർദേശം നൽകുകയല്ലാതെ കോടതിക്ക് മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ശുചീകരണത്തിനായി ഇൻഫ്ലുവെൻസർമാരുടെ സഹായം തേടേണ്ട അവസ്ഥയിലാണ് നഗരസഭ ഉള്ളത്.
ഇതിനു ഒരു പരിഹാരം കണ്ടേ തീരൂ. ഇനിമുതൽ നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ഈടാക്കുന്നതിനോടൊപ്പം അവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. ഹർജി ഒക്ടോബർ ഏഴിന് വീണ്ടും പരിഗണിക്കാനായി മാറ്റി.










0 comments