മഹാരാഷ്‌ട്രയിൽ കനത്ത മഴ ; നാന്ദേഡിൽ 8 പേർ മരിച്ചു, മുംബൈയിൽ വെള്ളക്കെട്ട്

മുംബൈ
മഹാരാഷ്‌ട്ര നാന്ദേഡിൽ മേഘവിസ്‌ഫോടനത്തെതുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ എട്ടുപേർ മരിച്ചു. നാലുദിവസമായി തുടരുന്ന കനത്തമഴയിൽ മുംബൈ വെള്ളക്കെട്ടിലായി. മിതി നദി കരകവിഞ്ഞു. അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതോടെ എട്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി സർവീസുകൾ വൈകി. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളംകയറിയതോടെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. റെയിൽ പാളങ്ങൾ മുങ്ങിയതോടെ മുംബൈയിൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ചൊവ്വാഴ്‌ച വൈകിട്ട് മൂന്നോടെ 300 മില്ലി മീറ്റർ മഴയാണ് പെയ്‌തിറങ്ങിയത്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് ദേശീയ ദുരന്ത നിവാരണ സേന മാറ്റി. സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖയിൽ ജോലി ചെയ്യുന്നവരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും നിർദേശം നൽകി.
ഹിമാചൽ പ്രദേശിൽ തിങ്കളാഴ്‌ച രാത്രി രാമചന്ദ്ര ചൗക്കിൽ മണ്ണിടിച്ചിലുണ്ടായി. മേഖലയിലെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും അവിടെയ്‌ക്കുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്‌തു. കുളുവിൽ മേഘവിസ്‌ഫോടനവും മിന്നൽ പ്രളയവും റിപ്പോർട്ട് ചെയ്‌തു. പലയിടത്തും റോഡും നടപ്പാലവും കൃഷിയിടങ്ങളും നശിച്ചു. രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 400 റോഡുകളിലെ ഗതാഗതം പൂർണമായും നിരോധിച്ചു.











0 comments