മൊസാംബിക് ബോട്ടപകടം
ഇന്ത്യക്കാരെ രക്ഷിക്കാൻ വിദേശ മന്ത്രാലയം അടിയന്തര ഇടപെടൽ നടത്തണം; കത്തയച്ച് ജോൺ ബ്രിട്ടാസ് എം പി

മപുടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബോട്ടുമറിഞ്ഞ് കാണാതായ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ നാവിക കപ്പൽ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് മൊസാംബിക്കൻ അധികാരികൾ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളും നാവിക കപ്പലും ഉടൻ ലഭ്യമാക്കണമെന്നും ജോൺ ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു.
അപകടത്തിൽ പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകണം. അപകടത്തിൽ കാണാതായവരുടെ കുടുംബങ്ങൾ താങ്ങാനാവാത്ത വേദനയിലും അനിശ്ചിതത്വത്തിലുമാണ്. മൊസാംബിക്കിൽ നടന്നുകൊണ്ടിരിക്കുന്ന തിരച്ചിൽ ദ്രുതഗതിയിലാക്കാൻ ഇന്ത്യാ ഗവൺമെന്റ് അടിയന്തര ഇടപെടൽ സ്വീകരിക്കണം. അതിനായി ഇന്ത്യൻ നാവികസേന ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്തണമെന്നും ജോൺ ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു.
ബെയ്റാ തുറമുഖത്തിനു സമീപം വെള്ളിയാഴ്‌ച പുലർച്ചെ മൂന്നോടെയാണ് അപകടം. അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു. രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേരെ കാണാതായി. നിരവധി യാത്രക്കാരെ രക്ഷപ്പെടുത്തി. ചിലരെ ഇപ്പോഴും കാണ്ടെത്താനായിട്ടില്ല. മൊസാംബിക്കൻ അധികൃതരുടെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൊല്ലം തേവലക്കര നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്‌ണനും (35), എറണാകുളം പിറവം വെളിയനാട് പോത്തംകുടിലിൽ ഇന്ദ്രജിത്തും(22) കാണാതായവരിൽ ഉൾപ്പെടുന്നു. കോന്നി സ്വദേശി ആകാശിനെ രക്ഷപ്പെടുത്തി. 14 ഇന്ത്യക്കാരടക്കം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.










0 comments