മോദിയുടെ ആഹ്വാനം മുന്നറിയിപ്പ്
print edition പണി വരുന്നുണ്ട്

നരേന്ദ്ര മോദി
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുള്ള പ്രതിസന്ധി നേരിടാൻ ജനങ്ങൾ ‘മുണ്ട് മുറുക്കി ഉടുക്കണമെന്ന’ പ്രധാനമന്ത്രിയുടെ ആഹ്വാനം കർശന സാമ്പത്തിക നിയന്ത്രണങ്ങളുടെയും ജനദ്രോഹനടപടികളുടെയും മുന്നറിയിപ്പ്. വരാൻ പോകുന്ന നിയന്ത്രണങ്ങളുടെയും നടപടികളുടെയും ‘ട്രെയിലർ’ ആണെന്ന് സാന്പത്തികവിദഗ്‌ധരും രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നു. പെട്രോൾ, ഡീസൽ, എൽപിജി വില വർധനയായിരിക്കും ഇതിൽ ആദ്യത്തേത്. എണ്ണക്കന്പനികൾ വലിയ നഷ്ടം സഹിച്ചാണ് ഒരോ ദിവസവും മുന്നോട്ടുപോകുന്നതെന്നും ഇനിയും വില വർധിപ്പിച്ചില്ലെങ്കിൽ വലിയ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്നും സർക്കാർ അവകാശപ്പെടുന്നു.
ഉൗർജ ലോക്ക്‌ഡൗൺ, വർക്ക് ഫ്രം ഹോം, ഇന്ധന–എൽപിജി റേഷനിങ്, രാസവളം ഉപയോഗനിയന്ത്രണം, സ്വർണം–വെള്ളി ഇറക്കുമതി തീരുവ വർധിപ്പിക്കൽ, വിദേശയാത്രകൾ നിരുത്സാഹപ്പെടുത്തൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഒറ്റയടിക്ക് കർശന നടപടികൾ ഏർപ്പെടുത്തുന്നതിന് പകരം ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കും. പൗരർ സ്വമേധയാ ചെലവുചുരുക്കൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കർശനമായ ഉത്തരവുകൾ മുഖേന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
സാമ്പത്തികപ്രതിസന്ധികൾ മറികടക്കാൻ ഇത്തരം നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭയ്‌ക്ക് അധികാരങ്ങളുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്നത് വരെ പ്രതിസന്ധികളെ കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചു. ഫലപ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് ചെലവുചുരുക്കൽ ഭീഷണി. പശ്‌ചിമബംഗാളിലും അസമിലും എൻഡിഎ സർക്കാർ രൂപീകരിച്ച സാഹചര്യത്തിൽ നടപടികൾ ഉടൻ പ്രാബല്യത്തിൽ വരും.
അതേസമയം, സ്വന്തം ഭരണപരാജയങ്ങളുടെ പാപഭാരം ജനങ്ങളിൽ അടിച്ചേൽപ്പിച്ച് കൈകഴുകാനാണ് മോദിയും സർക്കാരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. കോർപറേറ്റുകളെ താലോലിക്കാനും സാധാരണക്കാരെ പിഴിയാനുമാണ് നീക്കമെങ്കിൽ വലിയ പ്രക്ഷോഭങ്ങളെ സർക്കാർ അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.










0 comments