ഭയന്ന് മോദി സർക്കാർ; 16 മെട്രോ സ്റ്റേഷന്‍ പൂട്ടി; ജനങ്ങളെ ബന്ദിയാക്കി

ജന്തർമന്തറിലെ സമരത്തിൽ പങ്കെടുക്കുന്ന യുവാവ് ടാബിൽ ഡിസൈ്ൻ ചെയ്‌ത പോസ്റ്റർ പ്രദർശിപ്പിക്കുന്നു | ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: ജന്തർ മന്തറിൽ ആളിക്കത്തുന്ന വിദ്യാർഥി– യുവജനപ്രക്ഷോഭത്തിന്റെ മുനയൊടിക്കാൻ ജനങ്ങളെ ബന്ദിയാക്കി കേന്ദ്രസർക്കാർ. പ്രതിഷേധത്തിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടത്തെ ഭയന്ന്, നിർണായകമായ 16 മെട്രോ സ്റ്റേഷനുകളാണ് ബുധനാഴ്ച കേന്ദ്ര നിർദേശപ്രകാരം ഡൽഹി മെട്രോ കോർപ്പറേഷൻ അടച്ചുപൂട്ടിയത്. തലസ്ഥാന നഗരിയെ നിശ്ചലമാക്കിയും സാധാരണക്കാരുടെ യാത്രാസ്വാതന്ത്ര്യം തടഞ്ഞും പ്രക്ഷോഭത്തെഅടിച്ചമർത്താനാണ് മോദി സർക്കാരിന്റെ നീക്കം.
ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, അഭിഭാഷകർ തുടങ്ങി വലിയവിഭാഗം പ്രതിസന്ധിയിലായി. മിക്ക മെട്രോ സ്‌റ്റേഷനുകളിലും യാത്രക്കാർ പ്രതിഷേധിച്ചു. പല പ്രധാനപ്പെട്ട റോഡുകളിലും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയ ട്രാഫിക് പൊലീസ് നടപടിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചു. പല മേഖലകളിലും തിങ്കളാഴ്‌ച്ച യുവജനങ്ങളുടെ പാർലമെന്റ് മാർച്ചിന് മുന്നോടിയായി പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണങ്ങൾ ഇപ്പോഴും നിലവിലുണ്ട്.
നിരവധി റോഡുകളിൽ അനാവശ്യമായി ബാരിക്കേഡുകൾ നിരത്തി തടസ്സങ്ങൾ സൃഷ്ടിച്ചതും വലിയ ഗതാഗതകുരുക്കുകൾക്ക് കാരണമായി. സെൻട്രൽ ഡൽഹിയിൽ അപ്രഖ്യാപിത ഇന്റർനെറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ജന്തർമന്തറിലും പരിസരങ്ങളിലും ഇന്റർനെറ്റ് കണക്ഷൻ പൂർണമായും വിച്ഛേദിക്കപ്പെട്ടു.









0 comments