print edition ബിജെപി സര്‍ക്കാരിന്റെ മതംമാറ്റം തടയൽ നിയമം ; ഉത്തരാഖണ്ഡിൽ നടക്കുന്നത് ന്യൂനപക്ഷ വേട്ട

ഡെറാഡൂൺ
നിര്‍ബന്ധിത മതംമാറ്റം തടയാനെന്ന പേരിൽ ഉത്തരാഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാപക ന്യൂനപക്ഷവേട്ട. ഏഴ് വര്‍ഷത്തിനിടെ എടുത്ത കേസുകളിൽ പൂര്‍ണമായും വിചാരണ നടന്ന അഞ്ച് കേസിലും കുറ്റാരോപിതരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. ഏഴ് കേസുകള്‍ വിചാരണയിലേക്ക് പോകാതെ തള്ളി. കുറ്റാരോപിതരിൽ ഭൂരിഭാഗം പേര്‍ക്കും കോടതികള്‍ ജാമ്യം നൽകിയെന്നും ദേശീയമാധ്യമം റിപ്പോര്‍ട്ട്ചെയ്‌തു.
2018ൽ കൊണ്ടുവരികയും പലഘട്ടത്തിലായി ഭേദഗതികളിലൂടെ കര്‍ക്കശമാക്കുകയും ചെയ്‌ത ഉത്തരാഖണ്ഡ് ഫ്രീഡം ഓഫ് റീലിജീയൻ ആക്‌ട് പ്രകാരം 62 കേസുകളാണ് എടുത്തത്. മൂന്നാം കക്ഷിയുടെ പരാതികളിലാണ് തെളിവുകള്‍ പോലുമില്ലാതെ നിരപരാധികളെ ജയിലിലടക്കുന്നത്. പല പരാതികള്‍ക്കും പിന്നിൽ ഹിന്ദുത്വ സംഘടനകളിലെ പ്രവര്‍ത്തകരാണ്.
ഇതര മതസ്ഥരുടെ പരസ്‌പര സമ്മതത്തോടെയുള്ള ബന്ധങ്ങളടക്കം അറസ്റ്റിലെത്തുന്നു. പല കേസിലും ബലാത്സംഗവും തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകളും ചേര്‍ത്തു. ഇതര മതസ്ഥയെ വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹം കഴിച്ച അമൻ സിദ്ദിഖി എന്നയാൾ ആറുമാസത്തോളമാണ് ജയിലിൽ കിടന്നത്. ഒടുവിൽ സുപ്രീംകോടതി ജാമ്യം നൽകി.2021 ഒക്‌ടോബറിൽ നൈനിത്താളിൽ പാസ്റ്റര്‍ നരേന്ദ്ര സിങ് ബിഷ്‌ടിനെയും ഭാര്യയെയും മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്ന അന്താരാഷ്‌ട്രീയഹിന്ദു പരിഷത്തിന്റെ പരാതിയിൽ അറസ്റ്റ് ചെയ്‍തു. കൂട്ട മതപരിവർത്തനം ആരോപിച്ച് സംഘടനയിലെ അംഗങ്ങൾ ബൈബിൾ വാക്യങ്ങൾ എഴുതിയ പോസ്റ്ററുകൾ വലിച്ചുകീറുകയും ബിഷ്‌ടിന്റെ വീട് തകർക്കുകയും ചെയ്‌തു. 2025 സെപ്തംബര്‍ 17ന് ബിഷ്‌ടിനെ കോടതി കുറ്റവിമുക്തനാക്കി.











0 comments