print edition തൊഴിലുറപ്പ് പദ്ധതി; 16 ലക്ഷം കുടുംബങ്ങൾക്ക് കുടിശ്ശിക 1010 കോടി

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ മാർച്ച് 31വരെ കേരളത്തിലെ തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ നൽകാനുള്ളത് 1010 കോടി രൂപ. 2025–26 കാലയളവിൽ 16 ലക്ഷം കുടുംബങ്ങൾക്കുള്ള കൂലിയും സംസ്ഥാനത്തിന് ഭരണച്ചെലവിനായി നൽകേണ്ട തുകയും ഉൾപ്പെടെയാണിത്.
ലേബർ ബഡ്ജറ്റും പദ്ധതിക്കായുള്ള തുകയും ഓരോ വർഷവും ഇതിനുപുറമെ വെട്ടിച്ചുരുക്കുന്നുണ്ട്. ആവശ്യമായതിന്റെ നാലിലൊന്നുമാത്രമാണ് അനുവദിക്കുന്നത്. രാജ്യത്താകെ 30,000 ലധികം കോടിരൂപയാണ് കുടിശ്ശിക. തൊഴിലുറപ്പ് തൊഴിൽനിയമംതന്നെ അട്ടിമറിച്ച് വിബിജിആർഎഎംജി എന്നപേരിൽ പുതിയ നിയമവും നടപ്പാക്കി.
തൊഴിൽ അവകാശം ഇല്ലാതാക്കി പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവച്ചു. ഇതിനിടയിലും തൊഴിലുറപ്പ് പദ്ധതി മാതൃകാപരമായി നടപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. കൂടുതൽ ശരാശരി തൊഴിൽദിനങ്ങളും കൂടുതൽ തൊഴിലാളികുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങളും നൽകുന്നത് കേരളത്തിൽ മാത്രമാണ്.
കോൺഗ്രസും ബിജെപിയും ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പദ്ധതി നിലച്ചമട്ടാണ്. എന്നാൽ, കേരളത്തിൽ 100 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയ മുഴുവൻ കുടുംബങ്ങൾക്കും ഫെസ്റ്റിവൽ അലവൻസ് ആയിരത്തിൽനിന്ന് 1200 രൂപയായി വർധിപ്പിച്ചു.
നഗരങ്ങൾക്കായി അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയും ആദിവാസി കുടുംബങ്ങൾക്ക് 200 തൊഴിൽദിനങ്ങൾ നൽകുന്ന ട്രൈബൽ പ്ലസ് പദ്ധതിയും തൊഴിലാളികൾക്ക് സമഗ്ര ക്ഷേമപദ്ധതിയും കേരളം നടപ്പാക്കി. കേന്ദ്ര ചൂഷണത്തിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ 1000 കോടിരൂപയാണ് കേരളം ബജറ്റിൽ മാറ്റിവച്ചത്.










0 comments